
ആലപ്പുഴ: ഒന്നര വയസുകാരിയ്ക്ക് നേത്ര ക്യാന്‍സര്‍ ചികില്‍സയ്ക്ക്അടയന്തരമായി ഹൈദരാബാദിലെത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഏപ്രില്‍ ഏഴിനു പുലര്‍ച്ചെയാണ് ഹൈദരാബാദിലെത്തേണ്ടത്.ലോക് ഡൗണ്‍ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ആംബുലന്‍സ് പ്രയോജനപെടുത്താനുള്ളസാധ്യതകളും പരിശോധിക്കുന്നുണ്ട്.ആരോഗ്യമന്ത്രി കെ.കെ.ഷൈലജ കുട്ടിയുടെ കുടുംബവുമായി ബന്ധപെട്ടു. അനുബന്ധ ചികിത്സക്കായുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
കണ്ണിലെ പ്രത്യേക കാന്‍സര്‍ (റെറ്റിനോ ബ്ലാസ്‌റ്റോമ) ബാധയെ തുടര്‍ന്ന് ചേര്‍ത്തല നഗരസഭ 21ാം വാര്‍ഡ് മുണ്ടുവെളി വിനീത് വിജയന്റെയും ഗോപികയുടെയും മകളായ അന്‍വിത നാളുകളായി ഹൈദരാബാദ് എല്‍.വി.പ്രസാദ് ആശുപത്രിയിലും അപ്പോളോ ആശുപത്രിയിലുമായി ചികിത്സയിലാണ്. ഇപ്പോള്‍ കുട്ടിക്കു കീമോ എടുത്തുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ ഏഴിനാണ് ഇനി ആശുപത്രിയില്‍ ഏത്തേണ്ടത്. നിശ്ചയിച്ച പ്രകാരം ഒരു ദിവസത്തെ ചികിത്സക്കുശേഷം നാട്ടിലേക്കുമടങ്ങണം.
എയര്‍ആമ്പുലന്‍സ് പ്രോയജനപെടുത്തുന്നകാര്യം പരിഗണിക്കുമെന്ന് മന്ത്രി, അമ്മ ഗോപികയെ ഫോണില്‍ ബന്ധപെട്ട് അറിയിച്ചു. കുട്ടിക്ക് ആകാശയാത്രയിലുണ്ടാകുന്ന രക്തസമ്മര്‍ദ്ദ വ്യത്യാസങ്ങള്‍ പഠിച്ചായിരിക്കും തീരുമാനമെന്ന് അറിയിച്ചു. ഇതിനൊപ്പം എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ സമാന്തര ചികിത്സക്കു സൗകര്യമൊരിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
എയര്‍ആമ്പുലന്‍സ് പ്രയോജനപെടുത്താനാകാത്ത സാഹചര്യമുണ്ടായാല്‍ സേവാഭാരതി ആമ്പുലന്‍സ് സൗകര്യമൊരുക്കിയിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര അതിര്‍ത്തികള്‍ കടക്കേണ്ട സാഹചര്യത്തില്‍ ഇതിനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന ഭരണ നേതൃത്വങ്ങളുമായി ഇടപെടല്‍ നടത്തിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ യാത്രാ സൗകര്യമൊരുക്കാന്‍ എ.എം.ആരിഫ് എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തുനല്‍കി. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപെട്ടതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ സെക്ക്യൂരിറ്റി മിഷന്റെ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അതിര്‍ത്തികള്‍ കടക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും എ.എം.ആരിഫ് എം.പി പറഞ്ഞു. എയര്‍ ആംബുലന്‍സ് സാധ്യതയും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam