
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗുരുവായൂർ ഗോകുൽ ചരിഞ്ഞു. 35 വയസ് പ്രായം ഉണ്ട്. ഇന്ന് ഉച്ചക്ക് 12.30ഓടെയായിരുന്നുആന ചരിഞ്ഞത് . എറണാകുളം ചുള്ളിക്കൽ അറയ്ക്കൽ ഹൗസിൽ എ എസ് രഘുനാഥൻ 1994 ജനുവരി ഒമ്പതിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയ ആനയാണ്. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ വച്ച് ഒരു ഉത്സവത്തിനിടെ മറ്റൊരാനയിൽ നിന്ന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ഏറെ അവശനിലയിൽ ചികിത്സയിലായിരുന്നു ആന. മൂന്ന് പതിറ്റാണ്ടായി ഗുരുവായൂരപ്പ സേവനത്തിലുണ്ട് ആനയോട്ടത്തിൽ ഒന്നാമനായിട്ടുള്ള ഗോകുൽ.
കൊയിലാണ്ടിയിൽ വച്ച് ഒരു ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്നാണ് ഗോകുലിന് കുത്തേറ്റത്. ആക്രമണത്തിൽ ആനക്ക് ഗുരുതരമായി പരിക്കു പറ്റുകയും ചെയ്തിരുന്നു. പരിക്ക് ആഴത്തിലുള്ളതായിരുന്നു. വളരെ നാളത്തെ ചികിത്സയും ആനയ്ക്ക് നൽകി. പിന്നീട് ആന ക്ഷീണിതനായിരുന്നു, കുറച്ചുനാളായി വിശ്രമത്തിലും ആയിരുന്നു. ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ഗജവീരനായിരുന്നു ഗുരുവായൂർ ഗോകുൽ. ഗജവീരൻ ഗോകുലിന് ദേവസ്വം അന്തിമോപചാരമേകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ പുഷ്പചക്രം അർപ്പിച്ചു.ദേവസ്വം ഭരണസമിതി അംഗം സി. മനോജ് , ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, അസി. മാനേജർ സുന്ദർരാജ് എന്നിവർ സന്നിഹിതരായിയിരുന്നു.