
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്ക്. 185 വിവാഹങ്ങളാണ് ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ നടന്നത്. പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനത്തിനായി നട തുറന്നത് മുതല്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു. പുലര്‍ച്ചെ അഞ്ചു മുതല്‍ നാലു മണ്ഡപങ്ങളിലായാണ് താലികെട്ട് നടന്നത്. 11 മണി വരെ ക്ഷേത്രത്തിനകത്തും പുറത്തും വണ്‍വേ സംവിധാനത്തിലൂടെ ഭക്തരെ നിയന്ത്രിച്ചു. ഉച്ച പൂജയ്ക്ക് നടയടക്കുന്നതിന് മുമ്പ് 12 മണിയോടെ വിവാഹങ്ങള്‍ പൂര്‍ത്തിയായി. മിഥുന മാസത്തിലെ മുഹൂര്‍ത്തമുള്ള ദിവസമായതിനാലാണ് തിരക്ക് അനുഭവപ്പെട്ടത്. 721കുട്ടികള്‍ക്ക് ചോറൂണ് നല്‍കി. വഴിപാടിനത്തില്‍ മാത്രമായി 99,03,014 രൂപയാണ് ക്ഷേത്രത്തില്‍ ലഭിച്ചത്.
വരിനില്‍ക്കാതെ ദര്‍ശനം നടത്തുന്നതിനായി നെയ്‌വിളക്ക് ശീട്ടാക്കിയ വകയില്‍ 35,55,000 രൂപ ലഭിച്ചു. ക്ഷേത്രത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള തിരക്ക് അനുഭവപ്പെട്ടെങ്കിലും ഭക്തര്‍ക്ക് യാതൊരു തരത്തിലുള്ള തടസവും അനുഭവപ്പെട്ടില്ല. നേരത്തേ തിരക്കുള്ള ദിവസങ്ങളില്‍ 24 പേരെ മാത്രമാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശിപ്പിക്കാറുള്ളതെങ്കില്‍ ഞായറാഴ്ച ഇത്തരത്തിലുള്ള യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തില്‍ പോലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് തിരക്ക് നിയന്ത്രിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam