
കോഴിക്കോട്: അർദ്ധരാത്രി മുസ്ലീം ലീഗ് നേതാവിൻ്റെ വീടിന് നേരെ ബോംബേറ്. മുസ്ലിംലീഗ് കായണ്ണ പഞ്ചായത്ത് പ്രസിഡന്റും കായണ്ണ ഗ്രാമപഞ്ചായത്ത് അംഗവുമായ പൂളചാലിൽ പി സി ബഷീറിന്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകളാണ് തുടർച്ചയായി എറിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ 2.30നാണു സംഭവം. സംഭവസമയത്ത് വീട്ടുടമസ്ഥൻ പി സി ബഷീറും മകൻ ബാസിന്നുജൂമും മകന്റെ ഭാര്യയും വീട്ടിൽ ഉറങ്ങുകയായിരുന്നു. വൻ ശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ വീടിന്റെ വരാന്തയിലെ ടൈൽസുകളും ജനൽ ചില്ലുകളും തകർന്നു. ആർക്കും പരിക്കില്ല. രണ്ടുപേർ വന്ന് ബോംബെറിയുന്നത് സി സി ടി വി യിൽ പതിഞ്ഞിട്ടുണ്ട്. പോർച്ചിൽ നിർത്തിയിട്ട കാറിന് നേരെയും ബോംബേറുണ്ടായി
പേരാമ്പ്ര ഡി വൈ എസ് പി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തിവരുകയാണ്. ഡോഗ് സ്കോഡും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് കായണ്ണയിൽ ഹർത്താൽ ആചരിക്കുകയാണ്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കായണ്ണയിൽ അക്രമം നടത്തിയവരെ ഉടൻ പിടികൂടണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.
ഹർത്താൽ പുരോഗമിക്കുന്നതിനിടെ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി പി അസീസ്, മണ്ഡലം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത്, ജനറൽ സെക്രട്ടറി അമ്മദ് കോയ മാസ്റ്റർ, സെക്രട്ടറി എം.കെ അബ്ദുസ്സമദ് സമദ്, പി.കെ സലാം മാസ്റ്റർ, കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി .കെ ശശി, പി .സി അബൂബക്കർ, പി സി അസൈനാർ അടക്കം ഉള്ളവർ സംഭവസ്ഥലം സന്ദർശിച്ചു. ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചവരെ കായണ്ണയിൽ യുഡിഎഫ് ഹർത്താൽ പുരോഗമിക്കുകയാണ്.