
കണ്ണൂർ: കരിമ്പ് ജ്യൂസ് വിറ്റ് കിട്ടുന്ന പൈസയുമായി ലോകം ചുറ്റി ഒരു മലയാളി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ ഹാഷിം വി.പി എന്നയാളാണ് തന്റെ ചെറിയ വഴിയോര കച്ചവടത്തെ ലോകസഞ്ചാരത്തിനുള്ള ഉപാധിയാക്കി മാറ്റിയത്. കഴിഞ്ഞ 30 വർഷമായി ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ കരിമ്പ് ജ്യൂസ് വിൽക്കുകയാണ് ഹാഷിം. ചെറിയ ഉപജീവനമാർഗ്ഗമായി തുടങ്ങിയ കച്ചവടം ക്രമേണ ഹാഷിമിന്റെ ഏറ്റവും വലിയ അഭിനിവേശമായ യാത്രയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുകയായിരുന്നു. 67കാരനായ ഹാഷിം ഇതുവരെ 10 രാജ്യങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. യാത്രകളിൽ എപ്പോഴും ഭാര്യ ഹസീനയും അദ്ദേഹത്തിനൊപ്പമുണ്ടാകും.
ഇസ്രായേൽ, പലസ്തീൻ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, മലേഷ്യ, തായ്‌ലൻഡ്, അസർബൈജാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഹാഷിം ഇതിനോടകം സന്ദർശിച്ചത്. വരും മാസങ്ങളിൽ ഭാര്യയ്ക്കും മൂത്ത സഹോദരനുമൊപ്പം ചൈന സന്ദർശിക്കാനാണ് ഹാഷിമിന്റെ പദ്ധതി. ‘ഇസ്രായേൽ, പലസ്തീൻ, ജോർദാൻ, ഈജിപ്ത്, ഇറാഖ്, മലേഷ്യ, തായ്‌ലൻഡ്, അസർബൈജാൻ, തുർക്കി, സൗദി അറേബ്യ എന്നിവയുൾപ്പെടെ 10 രാജ്യങ്ങൾ ഞാൻ ഇതുവരെ സന്ദർശിച്ചിട്ടുണ്ട്. ഞാൻ അവസാനമായി പോയത് തുർക്കിയിലേക്കായിരുന്നു. അത് മനോഹരമായ അനുഭവമായിരുന്നു. ഇപ്പോൾ, 3 മാസങ്ങൾക്ക് ശേഷം ഞാൻ ചൈന സന്ദർശിക്കാൻ ആലോചിക്കുകയാണ്’. ഹാഷിം വാര്‍ത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ആദ്യ അന്താരാഷ്ട്ര യാത്രയാണ് ഹാഷിമിന് കൂടുതൽ സാഹസികതകളിലേക്കുള്ള വാതിലുകൾ തുറന്നു നൽകിയത്. അതിനുശേഷം, അദ്ദേഹം ഇന്ത്യയിലുടനീളം സഞ്ചരിച്ചു. പത്ത് രാജ്യങ്ങളിലേക്ക് വിദേശയാത്ര നടത്തി. 2012ൽ ദില്ലിയിലേയ്ക്കായിരുന്നു ഹാഷിമിന്റെ ആദ്യ യാത്ര. ജൂൺ, ജൂലൈ മാസങ്ങൾ കച്ചവടമുള്ള സീസണായിരുന്നില്ല. സാധാരണയായി കട അടച്ച് വീട്ടിൽ തന്നെ കഴിയുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ, തന്റെ മൂത്ത സഹോദരനുമായുള്ള ഒരു സംഭാഷണമാണ് ജീവിതത്തെക്കുറിച്ചുള്ള ഹാഷിമിന്റെ കാഴ്ചപ്പാട് മാറ്റിയത്. യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചും അത് നൽകുന്ന അനുഭവങ്ങളെക്കുറിച്ചും സഹോദരൻ പറഞ്ഞതിന് ശേഷം താൻ യാത്രകൾ ആരംഭിച്ചെന്നും കഴിയുമ്പോഴെല്ലാം പുതിയ സ്ഥലങ്ങൾ സന്ദർശിക്കുമെന്നും ഹാഷിം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam