'ഒരു മന്ത്രി കാണാനെത്തുന്നത് ഇതാദ്യം': വീണാ ജോര്‍ജിന്റെ സന്ദര്‍ശനത്തില്‍ ആരോഗ്യപ്രവർത്തകർ

By Web TeamFirst Published Aug 30, 2023, 3:34 PM IST
Highlights

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലും ജനറല്‍ ആശുപത്രിയിലുമാണ് മന്ത്രി വീണാ ജോര്‍ജ് തിരുവോണ ദിവസം സന്ദര്‍ശനം നടത്തിയത്.

തിരുവനന്തപുരം: തിരുവോണ ദിവസം ആശുപത്രികളില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോര്‍ജ് എത്തിയതിന്റെ സന്തോഷം പങ്കുവച്ച് ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. ഇത്ര വലിയ ആളായിട്ടും തങ്ങളെ പോലെയുള്ളവരെ വന്ന് കണ്ടതില്‍ സന്തോഷമുണ്ടെന്ന് എസ്.എ.ടി ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ഹെലന്‍ പറഞ്ഞു. ഒരു മന്ത്രി കാണാന്‍ വരുന്നത് ആദ്യമാണ്. ഞങ്ങളോടൊപ്പം എന്നല്ലേ പറയാറ്, ഇപ്പോള്‍ ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്നും ഹെലന്‍ പറഞ്ഞു. ഹെലന്റെ കൈപിടിച്ച് മന്ത്രി സന്തോഷത്തില്‍ പങ്കുചേരുകയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്തു. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലും ജനറല്‍ ആശുപത്രിയിലുമാണ് മന്ത്രി വീണാ ജോര്‍ജ് തിരുവോണ ദിവസം സന്ദര്‍ശനം നടത്തിയത്. 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റില്‍ സേവനമനുഷ്ഠിച്ചത്. അവര്‍ക്ക് മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നിസാറുദീന്‍ വീണാ ജോര്‍ജിനൊപ്പം ഉണ്ടായിരുന്നു.

അനാഥര്‍ സംരക്ഷിക്കപ്പെടുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലും മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. അവര്‍ക്കും മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു. ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും കൂട്ടിരുപ്പുകാരെയും കണ്ടു. ഒപ്പം അവര്‍ക്ക് ഓണ സദ്യ വിളമ്പിക്കൊടുക്കുകയും ചെയ്തു. അടുത്തിടെ മന്ത്രി ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇവരെ നേരിട്ടു കണ്ടിരുന്നു. അവരുടെ പുനരധിവാസം ഉറപ്പ് വരുത്താനായി ഇടപെടല്‍ നടത്തി. 96 പേരാണ് ജനറല്‍ ആശുപത്രിയില്‍ അന്ന് കഴിഞ്ഞിരുന്നത്. പത്തനംതിട്ട കുമ്പനാട് ഗില്‍ഗാലിനോട് മന്ത്രി ആവശ്യപ്പെട്ട പ്രകാരം 15 പേരെ ഏറ്റെടുക്കാന്‍ തയ്യാറായി. സാമൂഹ്യനീതി വകുപ്പും പുനരധിവാസം ഏറ്റെടുത്തിരുന്നു. നിലവില്‍ 69 പേരാണ് ജനറല്‍ ആശുപത്രിയില്‍ പുനരധിവാസം കാത്ത് കഴിയുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 വയറ്റില്‍ ശസ്ത്രക്രിയ കുടുങ്ങിയ സംഭവം; ഹര്‍ഷിന നേരിടുന്നത് അപൂര്‍വ്വമായ പീഡനമെന്ന് പിഎംഎ സലാം
 

click me!