
മലപ്പുറം: ട്രെയ്നില്‍ നിന്നും ഇറക്കിവിട്ട ഹൃദ്രോഗത്തിന് അടിമയായ കുഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് മരിച്ചു. കണ്ണൂർ ഇരിക്കൂർ കെസി ഹൗസിൽ ഷമീർ- സുമയ്യ ദമ്പതികളുടെ മകൾ മറിയം ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലാണ് നടുക്കുന്ന സംഭവം.
മംഗലാപുരം -തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണു സംഭവം. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മൂന്നു മാസം മുന്‍പ് മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചപ്പോൾ ഇരിക്കൂരിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയില്‍ നിന്നും കുട്ടിയെ ഉടന്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു.
ഇതിനായി രാത്രി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവര്‍ ജനറല്‍ ടിക്കറ്റ് എടുത്താണ് ട്രെയിനില്‍ കയറിയത്. ഒടുവിൽ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാർട്ട്മെന്റിലും ഷമീർ ജനറൽ കംപാർട്ട്മെന്റിലും കയറി. തിരക്കേറിയ ബോഗിയിൽ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാൽ പിന്നീട് സുമയ്യ കുഞ്ഞുമായി സ്ലീപ്പർ കോച്ചിൽ കയറി.
എന്നാൽ, ടിക്കറ്റ് പരിശോധകർ ഓരോ കോച്ചിൽനിന്നും ഇവരെ ഇറക്കിവിട്ടു. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ലഭിച്ചില്ലെന്നും അടുത്ത കോച്ചിലേക്കു മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്റ്റേഷനിലും ടിക്കറ്റ് പരിശോധകർ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
കണ്ണൂരിൽനിന്നു കയറി കുറ്റിപ്പുറം വരെയുള്ള ഓട്ടത്തിലും അലച്ചിലിലും പനി കൂടി കുട്ടി തളർന്നുപോയി. കുറ്റിപ്പുറത്തിനടുത്തു യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആർപിഎഫ് അംഗങ്ങൾ ജനറൽ കംപാർട്ട്മെന്റിലെത്തി ഷമീറിനെ അന്വേഷിക്കുമ്പോഴാണ് ഷമീർ വിവരം അറിയുന്നത്.
തുടർന്ന് ആംബുലൻസിൽ കുറ്റിപ്പുറത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തും മുൻപേ കുട്ടി മരിച്ചിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam