
മംഗളൂരു: മംഗളൂരുവിന് അടുത്ത് ഉള്ളാൾ മദനി നഗറിൽ കനത്ത മഴയിൽ വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. റിഹാന മൻസിലിൽ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാൻ (17), റിഹാന (11) എന്നിവരാണ് മരിച്ചത്. മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു. ഇന്ന് പുലർച്ചെ മതിൽ തകർന്ന് വീടിന് മുകളിൽ വീഴുകയായിരുന്നു. ഇതോടൊപ്പം മരവും കടപുഴകി വീടിന് മുകളിൽ വീണിരുന്നു. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് നാല് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.
സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുകയാണ്. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നു. പുതുവൽ സ്വദ്ദേശി കെ പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാന്റെ വീടാണ് തകർന്നത്.
Also Read: കനത്ത മഴ: പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ
മൂന്നാർ ദേവികുളം കോളനിയിൽ വീടിന് മുകളിലേക്ക് കരിങ്കൽ കെട്ട് ഇടിഞ്ഞ് വീണ് അപകടമുണ്ടായി. വിൽസൻ എന്ന ആളുടെ വീടിന് മുകളിലേക്കാണ് കരിങ്കല്ലുകൾ പതിച്ചത്. വിൽസനും ഭാര്യയും രണ്ട് കുട്ടികളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. എറണാകുളം പൂതൃകയിൽ മണ്ണിടിഞ്ഞ് വീട്ടിലേക്ക് വീണു. പൂതൃക സ്വദേശി ഷിബുവിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
കോഴിക്കോടിന്‍റെ മലയോര മേഖലയിൽ ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ മലയോര മേഖലകളിലെ ഇരുവഴിഞ്ഞി പുഴയിലും ചെറു പുഴയിലുമാണ് ജലനിരപ്പ് ഉയർന്നത്. കുറ്റിയാടി മലയോര മേഖലകളിൽ ശക്തമായ മഴയാണ് പെയ്യ്തത്. കാവിലുംപാറ മലയോരങ്ങളിലും പുലർച്ചയോടെ ശക്തമായ മഴ പെയ്തു.ഇതേതുടര്‍ന്ന് തൊട്ടിൽപ്പാലം പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. നഗരത്തിൽ തെളിഞ്ഞ കാലാവസ്ഥയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam