'പാലം തുറക്കണം, അല്ലെങ്കില്‍ പൊളിക്കണം'; പാലാരിവട്ടത്തെ ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞ് യാത്രക്കാര്‍

By Web TeamFirst Published Sep 20, 2020, 9:10 AM IST
Highlights

യാത്രക്കാരുടെ പേടിസ്വപ്നമാണ് ഇന്ന് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷന്‍. രാവിലെയും വൈകിട്ടും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇവിടെ.
 

കൊച്ചി: പാലാരിവട്ടത്തെ ഗതാഗതക്കുരുക്കില്‍ നട്ടം തിരിയുകയാണ് യാത്രക്കാര്‍. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ പാലത്തെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ തിരക്കിലുമാണ്. പാലത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മെല്ലെപ്പോക്ക് തുടരുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് യുഡിഎഫിന്റെ ആരോപണം. 

യാത്രക്കാരുടെ പേടിസ്വപ്നമാണ് ഇന്ന് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷന്‍. രാവിലെയും വൈകിട്ടും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇവിടെ. എത്രയും വേഗം പാലം ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്. ഒന്നുകില്‍ ഭാരപരിശോധന നടത്തിയശേഷം നിലവിലെ പാലം തുറന്നുകൊടുക്കണം. അല്ലെങ്കില്‍ പൊളിച്ചശേഷം പുതിയത് പണിയണം. 

പുതിയ പാലം നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്ട്രക്ചറല്‍ എന്‍ജിനീയര്‍മാരരുടെ കൂട്ടായ്മ ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ഭാരപരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍േദ്ദേശിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസ് ഇങ്ങനെ നീളുന്നത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നാണ് യുഡിഎഫിന്റെ ആക്ഷേപം. 

മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് പ്രതിപ്പട്ടികയില്‍ നില്‍ക്കുന്ന സാഹചര്യം നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീട്ടുകയാണെന്നാണ് ആരോപണം. രാഷ്ട്രീയ പാര്‍ട്ടികകള്‍ ഇങ്ങനെ തമ്മിലടിക്കുമ്പോള്‍ പെരുവഴിയില്‍ കുരുക്കിലാകുന്നത് പാവപ്പെട്ട ജനങ്ങളാണ്. 

click me!