നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയോ ക്രെയിൻ ഉപയോഗിച്ച് മാറ്റി ഉടമയിൽ നിന്ന് തുക ഈടാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ബസ് സ്റ്റോപ്പുകൾ, ജങ്ഷനുകൾ, വളവുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ പാർക്കിങ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 20 മുതൽ 31 വരെ കർശന ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി. ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് പോലീസിന്റെ നടപടി. എമർജൻസി വാഹനങ്ങൾ ഒഴികെയുള്ളവയ്ക്ക് പാർക്കിങ് അനുവദിക്കില്ല. നിർദേശങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയോ ക്രെയിൻ ഉപയോഗിച്ച് മാറ്റി ഉടമയിൽ നിന്ന് തുക ഈടാക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ബസ് സ്റ്റോപ്പുകൾ, ജങ്ഷനുകൾ, വളവുകൾ, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ പാർക്കിങ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

വ്യാപാരികൾ സ്ഥാപനങ്ങൾക്കു മുന്നിൽ വാഹനങ്ങൾ ഗതാഗത തടസ്സമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഫുട്പാത്തിലൂടെ ഓടിക്കുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കും. രാവിലെ 8.00 മുതൽ രാത്രി 11.00 വരെ വലിയ വാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. പാളയം - പൂന്താനം ജങ്ഷനിൽ രാവിലെ 8.00 മുതൽ രാത്രി 10.00 വരെ യാതൊരു വിധ പാർക്കിങ്ങോ കച്ചവടങ്ങളോ അനുവദിക്കില്ല. മാർക്കറ്റിലേക്ക് ലോറികൾക്ക് കയറാനും ഇറങ്ങാനും അനുമതിയുണ്ടാകില്ല. പൂന്താനം ഭാഗത്ത് രാത്രി സർവീസ് നടത്തുന്ന ഇന്റർ സ്റ്റേറ്റ് ബസ്സുകൾ വൈകുന്നേരം 5 മണിക്ക് ശേഷം ഒരേ സമയം രണ്ട് ബസ്സുകൾ മാത്രമേ പാർക്ക് ചെയ്യാവൂ. ആളുകളെ കയറ്റുന്നതും ഇറക്കുന്നതും നിശ്ചിത കേന്ദ്രങ്ങളിൽ മാത്രമായിരിക്കണം.

ബസ്സുകൾ നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം റോഡരികിലേക്ക് ചേർത്ത് നിർത്തി ആളുകളെ കയറ്റണം. ഓട്ടോറിക്ഷകൾ അനുവദിച്ച സ്റ്റാന്റുകളിൽ മാത്രമേ നിർത്തിയിടാവൂ. മാവൂർ റോഡ് പുതിയ സ്റ്റാന്റ് ബസ് ബേയ്ക്ക് മുൻവശവും കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് എതിർവശവും ഓട്ടോകൾ നിർത്തിയിടാൻ പാടില്ല. ലൈസൻസുള്ള തട്ടുകടകളും ഉന്തുവണ്ടികളും അനുവദിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രം പ്രവർത്തിക്കണം. അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും.

പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ:

റോഡ് മുറിച്ചുകടക്കാൻ സീബ്രാ ക്രോസ്സിങ്ങുകൾ മാത്രം ഉപയോഗിക്കുക. ട്രാഫിക് സിഗ്നലുകളിലും മറ്റ് സ്ഥലങ്ങളിലും തുടർച്ചയായി വാഹനങ്ങൾ പോകുമ്പോൾ റോഡ് മുറിച്ചു കടക്കരുത്. ഡിജിറ്റൽ ക്യാമറകൾ, ഡ്രോണുകൾ എന്നിവ വഴി നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കും. പ്രധാന ജങ്ഷനുകളിൽ ഉച്ചഭാഷിണി വഴി അറിയിപ്പുകൾ ഉണ്ടാകും. അടിയന്തര സാഹചര്യങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ പ്രത്യേക ക്രമീകരണങ്ങൾ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങളിൽ (കാർ, ജീപ്പ് മുതലായവ) ഒറ്റയ്ക്ക് എത്തുന്നവർ പരമാവധി പൊതുഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്നും, ഒരുമിച്ച് പൂളിങ് രീതിയിൽ (വാഹനങ്ങൾ പങ്കിട്ടുകൊണ്ട്) യാത്ര ചെയ്യുന്നത് ഉചിതമായിക്കുമെന്നും, ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി പൊതുജനങ്ങൾ ഈ നിർദേശം സ്വമേധയാ പാലിച്ചുകൊണ്ട് പോലീസിനോട് സഹകരിക്കണമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.