
കോഴിക്കോട്: ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും രണ്ട് പവനോളം വരുന്ന സ്വര്‍ണമാലയുമായി മുങ്ങിയ ഹോംനഴ്‌സിനെ പോലീസ് പിടികൂടി. പാലക്കാട് ചീറ്റൂര്‍ കൊടമ്പ് സ്വദേശിനി മഹേശ്വരി (42) ആണ് അറസ്റ്റിലായത്. മഹേശ്വരിയെ കോഴിക്കോട് വെച്ചാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്.
അസുഖബാധിതനായി കിടക്കുന്ന ചീര്‍ക്കോളി രാഘവന്‍ നായരെ പരിചരിക്കാന്‍ ബാലുശ്ശേരിയിലെ സ്വകാര്യ ഏജന്‍സി മുഖാന്തിരം കഴിഞ്ഞ മെയ് 12നാണ് മഹേശ്വരി ഈ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഒരു ദിവസം രാഘവന്‍നായരുടെ ഭാര്യ ജാനുഅമ്മക്ക് മുടി ഡൈ ചെയ്തു നല്‍കുന്നതിനിടെ ഇവര്‍ കഴുത്തിലുണ്ടായിരുന്ന മാല തന്ത്രപൂര്‍വം അഴിച്ചുവെപ്പിക്കുകയായിരുന്നു. ഡൈ മാലയില്‍ വീണാല്‍ അതിന്റെ നിറം മങ്ങും എന്ന് പറഞ്ഞാണ് മാല അഴിച്ചുവെപ്പിച്ചത്. എന്നാല്‍ അതിന് ശേഷം കൊയിലാണ്ടിയില്‍ പോയി അരമണിക്കൂറിനകം തിരിച്ചുവരാമെന്ന് പറഞ്ഞ മഹേശ്വരി പിന്നീട് തിരിച്ചെത്തിയില്ല.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണമാല നഷ്ടമായ വിവരം വീട്ടിലുള്ളവർ അറിയുന്നത്. വീട്ടില്‍ വച്ചിരുന്ന പഴ്സില്‍ നിന്ന് 1000 രൂപയും നഷ്ടമായിരുന്നു. പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള എട്ടോളം കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അത്തോളി പോലീസ് പറഞ്ഞു. കോഴിക്കോട് ജില്ലക്ക് പുറമേ പാലക്കാടും തൃശ്ശൂരിലും മാഹിയിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്. ഫാസില, ബീവി, തങ്കം തുടങ്ങിയ വ്യാജ പേരുകളില്‍ ഹോം നഴ്‌സായി ഇവര്‍ ജോലി ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam