
കോഴിക്കോട്: അടച്ചിട്ടിരിക്കുകയായിരുന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. വടകര ചെക്കോട്ടി ബസാറിലാണ് മോഷണം നടന്നത്. മന്നയില്‍ മന്നമ്പത്ത് സുബൈറിന്റെ വീട്ടില്‍ നിന്നും ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയുമാണ് കളവുപോയത്. രണ്ടു ദിവസമായി വീട്ടില്‍ ആളുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വൈകീട്ട് സുബൈറിന്റെ ഭാര്യ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നത് മനസ്സിലാവുന്നത്. ഇരുനില വീടിന്റെ താഴെ നിലയിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു സ്വര്‍ണവും പണവും. മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്.
വീട്ടിലെ എല്ലാ മുറികളിലെയും അലമാരയും മേശയും തുറന്നിട്ട നിലയിലും സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയിലുമായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. വടകര ഡിവൈ. എസ്.പി സനല്‍ കുമാര്‍, സി.ഐ കെ. മുരളീധരന്‍, എസ്.ഐ രഞ്ജിത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam