അമ്പിളിയുടെ ആന്തരികാവയവം ഫോറൻസിക് ലാബിൽ പരിശോധനക്ക്; ഫലം വന്നതിന് ശേഷം തുടർനടപടി

By Nithya RobinsonFirst Published May 3, 2019, 11:15 PM IST
Highlights

അമ്പിളിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭര്‍ത്താവ് രാജേഷ് പൊലീസില്‍ പരാതി നൽകിയതിനെ തുടർന്ന് മൃതദേഹം സംസ്കരിക്കുന്നത് പൊലീസ് തsഞ്ഞിരുന്നു.

അമ്പലപ്പുഴ: കഴിഞ്ഞ ദിവസം മരിച്ച തകഴി സ്വദേശിനി അമ്പിളിയുടെ ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്കായി അയച്ചു. പരിശോധന ഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു.  
 
അമ്പിളിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭര്‍ത്താവ് രാജേഷ് പൊലീസില്‍ പരാതി നൽകിയതിനെ തുടർന്ന് മൃതദേഹം സംസ്കരിക്കുന്നത് പൊലീസ് തsഞ്ഞിരുന്നു. പിന്നീട് പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് രാവിലെയോടെ പോസ്റ്റുമാർട്ടം നടത്തി പിതാവിന് വിട്ടുകൊടുത്തു. വൈകിട്ടോടെ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തകഴിയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.

തകഴി പഞ്ചായത്ത് പത്താം വാർഡിൽ അമ്പിളി ഭവനിൽ (വേലി പറമ്പ്) തങ്കപ്പന്റെ മകൾ അമ്പിളി (43)  കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം തകഴി യിൽ എത്തിച്ച് സംസ്ക്കരിക്കാൻ തയ്യാറെടുത്തപ്പോൾ ഭർത്താവ് രാജേഷ് പരാതിയുമായി അമ്പലപ്പുഴ പൊലീസിനെ സമീപിച്ചു. തുടർന്ന് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മരണത്തിന് പിന്നിൽ അച്ഛൻ തങ്കപ്പനും, രണ്ടാനമ്മയുമാണെന്നു കാട്ടിയാണ് രാജേഷ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് കാട്ടിയായിരുന്നു രാജേഷിന്റെ പരാതി.

അമ്പിളി മരിച്ച വിവരം രാജേഷിനെ അറിയിച്ചിരുന്നില്ല. മൃതദേഹം തകഴിയിൽ എത്തിയ ശേഷം
അയൽവാസികൾ പറഞ്ഞാണ് രാജേഷ് വിവരം അറിഞ്ഞത്. ഇതേ തുടർന്നാണ് ഇയാൾ അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകിയത്. 

അമ്പിളിയുടെ തകഴിയിലെ വീട്ടിലായിരുന്നു രാജേഷ് താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ നാലുവർഷം മുൻപ് സാമ്പത്തിക ഇടപാടിനെച്ചൊല്ലി തങ്കപ്പൻ, രാജേഷിനെ ഇറക്കിവിടുകയും അമ്പിളിയെ വീട്ടിൽ തന്നെ താമസിപ്പിക്കുകയുമായിരുന്നു. തുടർന്ന് രാജേഷ് കാക്കാഴത്തെ വീട്ടിൽ താമസമാക്കി. ഇടക്കിടെ അപസ്മാര രോഗം വരുന്ന അമ്പിളിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് ചികിത്സ നൽകാതിരിക്കുകയും അമ്പിളിയെ രാജേഷിനെ കാണുവാൻ സമ്മതിക്കാതെ രണ്ടാനമ്മയും, തങ്കപ്പനും ചേർന്ന് മർദ്ദിക്കുകയും ചെയ്യുമായിരുന്നെന്ന് രാജേഷ് ആരോപിക്കുന്നു.

click me!