
കോഴിക്കോട്: അറുപത് ശതമാനം വൈകല്യമുള്ള, പരസഹായമില്ലാതെ ചലിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥയ്ക്ക് അവരുടെ വീടിന് സമീപം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിൽ ഒരു താത്കാലിക തസ്തികയുണ്ടാക്കി നിയമനം നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്.
ഉദ്യോഗസ്ഥ വിരമിക്കുന്നത് വരെ തസ്തിക നിലനിൽക്കുന്ന തരത്തിൽ നിയമനം നൽകാനുള്ള ശുപാർശ സർക്കാരിന് അയച്ചിട്ടുണ്ടെന്ന് ഡയറക്ടർ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. മെഡിക്കൽ കോളേജ് സ്വദേശിനി സുനിതയുടെ പരാതിയിലാണ് ഉത്തരവ്.
മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കോഴിക്കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ ആയിരുന്നു പരാതിക്കാരി. സ്ഥാനക്കയറ്റത്തെ തുടർന്നാണ് പരാതിക്കാരിക്ക് വടകര മണ്ണ് സംരക്ഷണ ഓഫീസറായി നിയമനം നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ വടകരയിലും താമരശേരിയിലുമാണ് ഈ തസ്തികയുള്ളത്. പരാതിക്കാരി സ്ഥലം മാറ്റം ആവശ്യപ്പെടുന്ന ഓഫീസിൽ തസ്തിക നിലവിലില്ല. പരാതിക്കാരിയെ ഫീൽഡ് തല പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 2023 ഫെബ്രുവരി 16ന് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam