
കോഴിക്കോട് : കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്കായി പ്രഥാമിക സൌകര്യങ്ങള്‍ പോലുമില്ലെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് നടപടി. തലകറക്കം അനുഭവപ്പെട്ട് ഏതു നിമിഷവും വീണു പോയേക്കാം എന്ന അവസ്ഥയിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പോലും ഇരിക്കാൻ കസേരയോ മരുന്ന് കഴിക്കുന്നതിന് വെള്ളമോ നൽകാൻ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിൽ സംവിധാനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്ത് നോട്ടീസയച്ചത്. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറും ബീച്ച് ഗവ.ആശുപത്രി സൂപ്രണ്ടും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. അഭിഭാഷകയുടെ പരാതിയിൽ ആണ് നടപടി. മാർച്ച് 30ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
താമരശേരി സ്വദേശിനി അഡ്വ.പി.പി.ബിൽകീസ് ആണ് ആശുപത്രി അധികൃതര്‍ക്കെതിരെ പരാതി നല്‍കിയത്. ഫെബ്രുവരി 22 ന് ജില്ലാ കോടതിയിൽ വിചാരണക്കെത്തിയ സഹപ്രവർത്തകനായ അഭിഭാഷകന് തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരി ബീച്ച് ആശുപത്രിയിലെത്തിയത്. തലകറക്കത്തിന് ഗുളിക കഴിക്കാനും ഐവി ഫ്ലുയിഡ് നൽകാനും ഡോക്റ്റർ നിർദേശിച്ചു. എന്നാൽ ഗുളിക കഴിക്കാൻ വെളളം ഉണ്ടായിരുന്നില്ല. അവസാനം സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നും വെള്ളം കിട്ടിയപ്പോൾ കുടിക്കാൻ ഗ്ലാസില്ല. ഇരിക്കാൻ കസേരയുമില്ലായിരുന്നെന്നുമായിരുന്നു പരാതി.
Read More : ഓണ്‍ലൈനില്‍ കത്തി വാങ്ങി, ഭാര്യയെയും രണ്ട് മക്കളേയും കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്, ആത്മഹത്യാ ശ്രമവും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam