'പണി നടക്കുന്ന കുളത്തിൽ ഇറങ്ങിയതെങ്ങനെ'; പറക്കോട് 2 കുട്ടികൾ മുങ്ങി മരിച്ച സംഭവം, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Published : Dec 24, 2024, 05:28 PM IST
'പണി നടക്കുന്ന കുളത്തിൽ ഇറങ്ങിയതെങ്ങനെ'; പറക്കോട് 2 കുട്ടികൾ മുങ്ങി മരിച്ച സംഭവം, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

Synopsis

കുട്ടികളുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടോ എന്നും പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആരോപിച്ചു.

തിരുവനന്തപുരം: വെള്ളായണി ജംഗ്ഷൻ പറക്കോട് കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. നേമം പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 842/24 നമ്പർ കേസിന്റെ സി.ഡി ഫയൽ ജില്ലാ പൊലീസ് മേധാവി വിളിച്ചു വരുത്തിയശേഷം അന്വേഷണം കൈമാറാനാണ് ഉത്തരവ്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.

ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഉദാസീനത, അപകട സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തത്, കുളത്തിനുള്ളിലെ തുറന്ന ചെറുകുളം തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന പരാതിക്കാരന്റെ ആരോപണം സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികൾക്ക് മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷം വസ്തുനിഷ്ഠവും സത്യസന്ധമായും അന്വേഷണം നടത്തി ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

കുട്ടികളുടെ മരണത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടോ എന്നും പരിശോധിക്കണം. മുങ്ങി മരിച്ച കുട്ടികളുടെ പൂർണവിലാസവും റിപ്പോർട്ടിലുണ്ടാവണം. ക്രൈംബ്രാഞ്ച് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. 

പറക്കോട് കുളത്തിന്റെ നവീകരണം നടക്കുന്നതിനിടയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. കഴിഞ്ഞ മെയ് 30നാണ് സംഭവം. നേമം നല്ലാണിക്കൽ കടവീട്ടിൽ നജീ-മെഹർ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാൽ (15), നല്ലാണിക്കൽ ഷഫീഖ് മൻസിലിൽ ഷഫീഖ് - റസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഇഹ്സാൻ (15) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്. 

കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തിയെങ്കിലും കുളത്തിനുള്ളിലെ കിണറിൻ്റെ ആഴവും ചെളിയുടെ അളവിനെ കുറിച്ച് അറിവില്ലാത്തതും രക്ഷാപ്രവർത്തനത്തിന് തടസമായി. ഫയർഫോഴ്സ് സ്കൂബാ ടീം എത്തിയാണ് രണ്ട് പേരെയും പുറത്തെടുത്തത്. കുളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മൂടിയില്ലാത്ത ചെറുകുളത്തിൽ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പരാതിക്കാരൻ ആരോപിച്ചു. 

Read More : ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അല്ലെങ്കിൽ സ്ഥാപനത്തിനല്ലേ അതിന്റെ മോശക്കേട്! ക്ലീന്‍ ഷേവ് ചെയ്തിട്ടും മൊബൈല്‍ ഉപേക്ഷിച്ചിട്ടും രക്ഷയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ്
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം