വാഹനം ഒതുക്കാന്‍ പോയിട്ട് നടക്കാന്‍ ഇടമില്ല; റോഡിനിരുവശവും കയ്യേറി അനധികൃത ചന്ത

Published : Jan 08, 2023, 11:10 AM IST
വാഹനം ഒതുക്കാന്‍ പോയിട്ട് നടക്കാന്‍ ഇടമില്ല; റോഡിനിരുവശവും കയ്യേറി അനധികൃത ചന്ത

Synopsis

തിരക്കേറിയ ബാലരാമപുരം വിഴിഞ്ഞം റോഡിൽ ചാവടിനട ജംഗ്ഷനിൽ കൂടുന്ന ചന്തയാണ് വഴി യാത്രക്കാർക്കും വഹനയാത്രികർക്കും അപകട കെണിയായി മാറുന്നത്. 

തിരുവനന്തപുരം: റോഡിന് ഇരുവശവും കയ്യേറി വഴി യാത്രകർക്കും വാഹനയാത്രികർക്കും അപകട കെണി ഒരുക്കി അനധികൃത ചന്ത. സ്ഥലത്ത് അപകടങ്ങൾ പതിവായിട്ടും  പൊലീസും ബന്ധപ്പെട്ട അധികൃതരും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പരാതി. തിരക്കേറിയ ബാലരാമപുരം വിഴിഞ്ഞം റോഡിൽ ചാവടിനട ജംഗ്ഷനിൽ കൂടുന്ന ചന്തയാണ് വഴി യാത്രക്കാർക്കും വഹനയാത്രികർക്കും അപകട കെണിയായി മാറുന്നത്. 

മാസങ്ങൾക്ക് മുൻപ് രോഗിയുമായി പോയ ആംബുലൻസ് ഈ ചന്തയിൽ നിന്ന് റോഡിലേക്ക് ഒരാൾ എടുത്ത് ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഇവിടെ നടക്കുന്നുണ്ട്. വൈകീട്ട് മൂന്ന് മണിയോടുകൂടി ആരംഭിക്കുന്ന ചന്തയുടെ പ്രവർത്തനം അവസാനിക്കുന്നത് രാത്രി പതിനൊന്ന് മണിയോടെയാണ്. റോഡിനോട് ചേർന്ന് ഇരുവശങ്ങളിലും ഏകദേശം 200 മീറ്ററോളം ദൂരമാണ്, മീനും പച്ചക്കറിയും ഉൾപ്പെടെയുള്ള കച്ചവടം നടക്കുന്നത്. ഇതിനാൽ തന്നെ ഇവിടെ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ റോഡിൽ നിന്നാണ് ഇവ വാങ്ങുന്നത്. 

ഇതിന് പുറമെ റോഡിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്ത് സാധനങ്ങൾ വാങ്ങാൻ ആളുകൾ പോകുന്നതും ഈ പ്രദേശത്ത് ഗതാഗത കുരുക്കിന് കാരണമാകുന്നു. റോഡിന് ഇരുവശവും കയ്യേറിയത്തിനാൽ വലിയ വാഹനങ്ങൾ വന്നാൽ ഒതുക്കാൻ സ്ഥലമില്ലാത്ത കുടുങ്ങി കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ബാലരാമപുരം, വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനുകളുടെ അതിർത്തി പ്രദേശമാണെങ്കിലും ഇവിടത്തെ തിരക്ക് നിയന്ത്രിക്കുന്നതിനോ, നിയന്ത്രണം ഏർപ്പെടുത്തുന്നതിനോ ആരും തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒരു വർഷം മുൻപാണ് ഇവിടെ റോഡിന് ഒരു വശത്ത് ഏതാനും ചിലർ ചേർന്ന് മത്സ്യവിൽപന ആരംഭിക്കുന്നത്. പിന്നീട് ഇത് റോഡിന്‍റെ ഇരുവശവും കയ്യേറി ചന്ത ആയി മാറുകയായിരുന്നു. 

PREV
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്