അനുമതിയില്ലാതെ പാറമണല്‍ കൊണ്ടുവന്ന വാഹനങ്ങള്‍ പിടിച്ചെടുത്തു

By Web TeamFirst Published Oct 28, 2020, 8:20 PM IST
Highlights

നിശാ പാര്‍ട്ടിയും ബെല്ലിഡാന്‍സും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള വാഹന യാത്രയും അടക്കമുള്ള വിവാദങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് തണ്ണിക്കോട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ അനധികൃതമായി മണല്‍ കടത്തിയ പുതിയ സംഭവം.

ഇടുക്കി: ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെ പാറമണല്‍ കൊണ്ടുവന്ന തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ 5 ടോറസ് വാഹനങ്ങള്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പിടിച്ചെടുത്തു. നമ്പറുകള്‍ ഇല്ലാത്ത വാഹനത്തില്‍ പാറമണല്‍ കൊണ്ടു വരുന്നു എന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.  

കഴിഞ്ഞ ദിവസമാണ് തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അഞ്ചുവാഹനങ്ങള്‍ ഉടുമ്പഞ്ചോല തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പിടിച്ചെടുത്തത്. നമ്പര്‍ ഇല്ലാത്ത വാഹനം  റോഡരികില്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ടിരിക്കുന്നത് നാട്ടുകാരാണ് വിളിച്ചറിയിച്ചത്. തുടര്‍ന്ന് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് എത്തുകയും വാഹനത്തിലെ ജീവനക്കാരോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെയാണ് വാഹനത്തില്‍ പാറമണല്‍ കൊണ്ടുവരുന്നത് എന്ന് കണ്ടെത്തി. തുടര്‍ന്ന് അഞ്ച് വാഹനങ്ങളും തഹസില്‍ദാര്‍ കസ്റ്റഡിയിലെടുത്തു. 

പിടിച്ചെടുത്ത വാഹനം സിവില്‍ സ്റ്റേഷനില്‍ എത്തിച്ച്  റിപ്പോര്‍ട്ട് സബ് കലക്ടര്‍ക്ക് കൈമാറുകയും ചെയ്തു ചെയ്തു. ജിയോളജി വകുപ്പില്‍ പിഴ അടച്ചതിനുശേഷം വിട്ടു കൊടുക്കും. മുമ്പ് തണ്ണിത്തോട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മെറ്റല്‍ ക്രഷര്‍ യൂണിറ്റില്‍ അളവില്‍ കൂടുതല്‍ നിര്‍മ്മാണസാമഗ്രികള്‍ കണ്ടെത്തിയതിന് എതിരെ നോട്ടീസ് നല്‍കിയിരുന്നു. നിശാ പാര്‍ട്ടിയും ബെല്ലിഡാന്‍സും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള വാഹന യാത്രയും അടക്കമുള്ള വിവാദങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് തണ്ണിക്കോട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ അനധികൃതമായി മണല്‍ കടത്തിയ പുതിയ സംഭവം.

click me!