
ആലപ്പുഴ: ആലപ്പുഴ നഗരസഭ അധ്യക്ഷ സ്ഥാനം യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് അംഗം ഇല്ലിക്കൽ കുഞ്ഞുമോൻ എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. കുഞ്ഞുമോന് ആകെ ഇരുപത്തി എട്ട് വോട്ടുകൾ കിട്ടി. എൽഡിഎഫ് പിന്തുണച്ച സ്വതന്ത്രൻ ബി മെഹബൂബിനു ഇരുപത് കൗൺസിലർന്മാരുടെ പിന്തുണ മാത്രമേ ഉണ്ടായിരുന്നുളളു.
അതേസമയം, ബിജെപിയുടെ നാല് കൗൺസിലർന്മാരും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. രണ്ട് പിഡിപി കൗൺസിലർന്മാരും ഒരു സ്വന്ത്രനുമാണ് മുന്നണിക്ക് പുറത്തുനിന്നും ഇല്ലിക്കൽ കുഞ്ഞുമോന് വോട്ടു ചെയ്തത്. തർക്കങ്ങൾ നിലനിൽക്കെയാണ് യുഡിഎഫ് നഗരസഭാ അധ്യക്ഷ സ്ഥാനം നിലനിർത്തിയിരിക്കുന്നത്. കോൺഗ്രസിലെ ധാരണപ്രകാരം തോമസ് ജോസഫ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
തോമസ് ജോസഫിനെ പാർട്ടി ഇടപെട്ട് രാജിവെപ്പിച്ചതോടെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. പതിനൊന്ന് കൗൺസിലർമാർ പാർട്ടി അംഗത്വം രാജിവെച്ചു. ഇല്ലിക്കൽ കുഞ്ഞുമോനെ ചെയർമാനാക്കിയാൽ പിന്തുണ പിൻവലിക്കുമെന്നും വിമത കൗൺസിലർമാർ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുൻകൈ എടുത്ത് നടത്തിയ ചർച്ചയ്ക്ക് ശേഷം മുഴുവൻ കൗൺസിലർമാർക്കും ഡിസിസി പ്രസിഡന്‍റ് വിപ്പ് നൽകിയിരുന്നു.
Read Also: തർക്കങ്ങൾ നിലനിൽക്കെ ആലപ്പുഴ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam