
മംഗലപുരം: യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. 2008 ഡിസംബർ മാസത്തിലാണ് സംഭവം നടന്നത്. തിരുവനന്തപുരം ജില്ലയിൽ മംഗലപുരം വെയിലൂർ വില്ലേജിൽ കോട്ടറകരി കൊല്ലുമല വീട്ടിൽ ജയകുമാറിനെയാണ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വെയിലൂർ വില്ലേജിൽ കോട്ടറകരി നിസാർ മൻസ്സിലിൽ സജീർ (കായൽ ചാടി സജീർ) എന്ന 40കാരനാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കോട്ടറക്കരി ജങ്ഷനിൽ യങ്മെൻസ് ക്ലബിന് സമീപം ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പുൽക്കൂട് നിർമിച്ചുകൊണ്ടിരിക്കുമ്പോൾ ജയകുമാർ നിസാറിന്റെ ഇരട്ടപേരു വിളിച്ചതിന്റെ വൈരാഗ്യത്തിൽ യങ്മെൻസ് ക്ലബിനകത്തു സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് കൊണ്ടുവന്നു പ്രതി സജീർ ജയകുമാറിൻ്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ജയകുമാറിനെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഡിസംബർ 19ന് ജയകുമാർ മരണപ്പെടുകയായിരുന്നു.
കേസിൽ പതിനാലു സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. ആറു തൊണ്ടി മുതലുകളും 21 പ്രമാണങ്ങളും കേസിന്റെ തെളിവിലേക്ക് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷൻസ് ജഡ്ജ് സിജു ഷെയ്‌ഖ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും 100000 രൂപ പിഴ ഒടുക്കാനും ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു.
കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരുന്ന ബി അനിൽകുമാർ (നിലവിൽ DySP VACB Southern Range TVM) അന്വേഷണം നടത്തിയ കേസിൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സി.ബിനുകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ബി എസ് രാജേഷ് അഡ്വക്കേറ്റുമാരായ ബീനാകുമാരി. എ , ലക്ഷ്മി എംഎസ് എന്നിവർ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam