നിലം തരം മാറ്റാൻ ഇടനിലക്കാർ കൈക്കലാക്കുന്നത് പതിനായിരങ്ങള്‍; റവന്യൂ സാക്ഷരതയില്ലാത്തത് കാരണമെന്ന് മന്ത്രി

Published : Jun 16, 2022, 09:46 AM ISTUpdated : Jun 16, 2022, 09:47 AM IST
നിലം തരം മാറ്റാൻ ഇടനിലക്കാർ കൈക്കലാക്കുന്നത് പതിനായിരങ്ങള്‍; റവന്യൂ സാക്ഷരതയില്ലാത്തത് കാരണമെന്ന് മന്ത്രി

Synopsis

റവന്യൂ സംബന്ധമായ സേവനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടത്ര അവഗാഹമില്ലാത്തത് മുതലെടുക്കുന്ന ഇടനിലക്കാര്‍ ഇന്ന് ധാരാളമായുണ്ടെന്ന് മന്ത്രി...

കല്‍പ്പറ്റ: റവന്യൂ സംബന്ധമായ വിഷയങ്ങളിലും ഓണ്‍ലൈന്‍ സേവനങ്ങളെ സംബന്ധിച്ചും വേണ്ടത്ര അറിവില്ലാത്ത സാധാരണ ജനങ്ങളെ ഇടനിലക്കാര്‍ മുതലെടുക്കുന്നത് ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രി കെ. രാജന്‍. ഇടനിലക്കാരുടെ ചൂഷണം തടയാനായി റവന്യൂ ഇ-സാക്ഷരതക്ക് കേരളത്തില്‍ തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടില്‍ ജില്ലാതല പട്ടയമേളയും വിവിധ റവന്യൂ ഓഫീസുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റവന്യൂ സംബന്ധമായ സേവനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടത്ര അവഗാഹമില്ലാത്തത് മുതലെടുക്കുന്ന ഇടനിലക്കാര്‍ ഇന്ന് ധാരാളമായുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് ഉദാഹരണമാണ് നാം വഴിവക്കില്‍ കാണുന്ന 'നിലം തരം മാറ്റിക്കൊടുക്കും' എന്ന തരത്തിലുള്ള ബോര്‍ഡുകള്‍. അപേക്ഷാ ഫീസ് മാത്രം നല്‍കി സ്വന്തം മൊബൈല്‍ ഫോണ്‍ വഴിയോ കമ്പ്യൂട്ടര്‍ വഴിയോ അപേക്ഷ സമര്‍പ്പിച്ച് നേടേണ്ട സേവനങ്ങള്‍ക്ക് പതിനായിരങ്ങള്‍ ഇടനിലക്കാരന്‍ കൈക്കലാക്കുകയാണ്.

മറ്റു സേവനങ്ങളുടെ കാര്യവും ഇത്തരത്തിലാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് റവന്യൂ സാക്ഷരത എന്ന ബൃഹത്തായ പദ്ധതിക്ക് റവന്യു വകുപ്പ് തുടക്കം കുറിക്കുന്നത്. റവന്യൂ സംബന്ധമായ വിവിധ സേവനങ്ങള്‍, അവ ലഭ്യമാകുന്നതിനുള്ള യോഗ്യതകള്‍, സമര്‍പ്പിക്കേണ്ട രേഖകള്‍, അപേക്ഷ സമര്‍പ്പിക്കുന്ന വിധം, നിരസിച്ചാല്‍ അപ്പീല്‍ സമര്‍പ്പിക്കേണ്ട വിധം, എന്നിങ്ങനെയുള്ള വിവിധ കാര്യങ്ങളില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. അതിനായി നിലവിലുള്ള വില്ലേജ്തല ജനകീയ സമിതി അംഗങ്ങള്‍, കുടുംബശ്രീ,  സന്നദ്ധ സംഘടനാ പ്രതിനിധികള്‍, റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍ എന്നിവരെ മാസ്റ്റര്‍ ട്രെയ്‌നര്‍മാരായി നിശ്ചയിച്ച് ഐ.എല്‍.ഡി.എം മുഖേന പരിശീലനം നല്‍കാനും ട്രെയിനര്‍മാരെ ഉപയോഗിച്ച് വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ക്ലബ്ബുകള്‍ എന്നിവ മുഖേന മുഴുവന്‍ ജനങ്ങളിലും റവന്യൂ സാക്ഷരത എത്തിക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.

ഇത് കൂടാതെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചെറു വീഡിയോകളും നിര്‍മ്മിച്ച് പ്രചരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാകുന്ന ഈ കാലത്ത് സാധാരണ ജനങ്ങള്‍ക്ക് അവ പ്രാപ്യമാക്കുന്നതിനായി ഉചിതമായ കാര്യങ്ങള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മാത്രം 1739 പട്ടയങ്ങള്‍ വയനാട് ജില്ലയില്‍ വിതരണം ചെയ്യാനായത് റെക്കോര്‍ഡാണെന്നും സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമാണെന്ന് പട്ടയവിതരണത്തില്‍ പ്രതിഫലിക്കുന്നതെന്നും മന്ത്രി കെ. രാജന്‍ കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി