
തൃശൂർ: ഗുരുഗ്രാമിലെത്തി തൃശൂർ പൊലീസ് പിടികൂടിയ ബിഹാറുകാരി മയക്കുമരുന്ന് മൊത്തക്കച്ചവടക്കാരിയെന്ന് അന്വേഷണ സംഘം. എംഡിഎംഎ മൊത്തക്കച്ചടക്കാരിയായ ബീഹാർ സ്വദേശി സീമ സിൻഹയാണ് ഗുരുഗ്രാമിൽ നിന്ന് തൃശൂർ പൊലീസിന്‍റെ പിടിയിലായത്. 10 ദിവസത്തിനുള്ളിൽ ഒരു കോടി രൂപയുടെ ഇടപാട് ഇവർ നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ ഫെബ്രുവരിയിൽ 47 ഗ്രാം എംഡിഎംഎയുമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിലായ ഫസൽ നിജിലിനെ പിന്തുടർന്നുള്ള അന്വേഷണമാണ് യുവതിയെ പിടികൂടുന്നതിൽ നിർണ്ണായകമായത്.
ഫസലിന് എംഡിഎംഎ നൽകിയ ഇടപാടുകാരൻ സീമ സിൻഹയിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സീമ സിൻഹയുടെ പിന്നിൽ വൻ സംഘമാണ് ഗുരുഗ്രാമിൽ പ്രവർത്തിച്ചിരുന്നത്. ദിവസങ്ങൾക്കിടെ സംഘം നടത്തിയത് കോടികളുടെ ഇടപാടുകൾ ആണെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസത്തോളം കാലം ഇവരെ ചുറ്റിപ്പറ്റി തൃശൂർ പൊലീസിന്‍റെ അന്വേഷണം നടന്നു.
ഒടുവിൽ ഗുരുഗ്രാമിലെ ആഫ്രിക്കൻ കോളനിയിൽ നിന്നാണ് സീമ സിൻഹ പിടിയിലായത്. മിസോറാം വിലാസത്തിൽ രജിസ്റ്റർ ചെയ്ത വ്യാജ സിം കാർഡുകൾ ഉൾപ്പടെ പൊലീസ് ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ ഇടപാടുകൾ നടത്തിയ ഇവർ പിടിയിലായതോടെ എംഡിഎംഎ വിൽപന ശൃംഘലയിലെ കൂടുതൽ കണ്ണികളിലേക്കെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam