മാങ്കാവ് ആഴ്ചവട്ടത്ത് റോഡരികെയുള്ള രണ്ടു നിലകെട്ടിടത്തിന്റെ താഴത്തെ മുറിയില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് രാവിലെ നടക്കാനിറങ്ങിയവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മാങ്കാവ്: കോഴിക്കോട് ആഴ്ചവട്ടത്ത് വാടകയ്ക്ക് ഒറ്റയ്ക്ക് താമസിച്ചിരുന്ന ആള്‍ മുറിയില്‍ കത്തിക്കരിഞ്ഞ നിലയില്‍. ഇയാള്‍ താമസിച്ചിരുന്ന മുറിയും കത്തി നശിച്ചു. കല്ലായിലെ ഫര്‍ണീച്ചര്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന സന്തോഷ് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. മങ്കാവ് ആഴ്ചവട്ടം റോഡിൽ ഇന്നലെ രാവിലെയോടെയാണ് ഒരാളെ കെട്ടിടത്തിനുള്ളിൽ വെന്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

മാങ്കാവ് ആഴ്ചവട്ടത്ത് റോഡരികെയുള്ള രണ്ടു നിലകെട്ടിടത്തിന്റെ താഴത്തെ മുറിയില്‍ നിന്നും തീയും പുകയും ഉയര്‍ന്നത് രാവിലെ നടക്കാനിറങ്ങിയവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്സ് എത്തുമ്പോഴേക്കും മുറി പൂര്‍ണ്ണമായി കത്തി നശിച്ചിരുന്നു. ഇവിടെ വാടകയ്ക്ക് ഒറ്റയ്ക്ക് താമസിക്കുന്ന ആളാണ് മരിച്ച സന്തോഷ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസങ്ങളില്‍ മാത്രമേ ഇവിടെ ഉറങ്ങാനായി എത്താറുണ്ടായിരുന്നുള്ളു എന്ന് നാട്ടുകാര്‍ പറയുന്നു. മുകളിലത്തെ നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു എന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ എങ്ങനെ തീപിടുത്തം ഉണ്ടായി എന്നത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധനകള്‍ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.