
ചേർത്തല: പത്താം ക്ലാസ് വിദ്യാർത്ഥിയെ പിതൃസഹോദരന്‍റെ ഭാര്യക്കൊപ്പം കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. എറണാകുളം ജില്ലയിൽ ഇവർ ഉള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുവതി കലൂരിൽ പത്താംതരം തുല്യതാ കോഴ്സിന് പഠിക്കുന്ന സ്ഥാപനത്തിലെത്തി ആധാർ കാർഡ് തിരികെ വാങ്ങിയതായി വിവരം ലഭിച്ചിരുന്നു.
ഇതിനിടെ യുവതിയുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വെള്ളിയാഴ്ചയെത്തിയ ഇവർ പലരോടും പണം കടം ചോദിച്ചതായും പോലീസിന് വിവരം ലഭിച്ചു. എറണാകുളത്തെ ഇവരുടെ അകന്ന ബന്ധുക്കളുടെ വീട്ടിൽ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. പണത്തിന്‍റെ കുറവുള്ളതിനാൽ കൂടുതൽ ദിവസം ഒളിവിൽ കഴിയാനാകില്ലെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
കാണാതായതിന് ശേഷം ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിയ നിലയിലാണ്. അതിനാൽ ടവർ ലോക്കേഷൻ നോക്കിയുള്ള അന്വേഷണം വഴിമുട്ടി. ചേർത്തല മായിത്തറ സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയേയും കടവന്ത്ര സ്വദേശിയായ യുവതിയേയും കഴിഞ്ഞ 2 മുതലാണ് കാണാതായത്.
കഴിഞ്ഞ ആഴ്ചയിലും ചേർത്തലയിൽ സമാന സംഭവം ഉണ്ടായിരുന്നു. അന്ന് നാടുവിട്ടത് നാല്പതുകാരിയായ അദ്ധ്യാപികയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായിരുന്നു. ഇരുവരെയും രണ്ട് ദിവസങ്ങൾക്കുള്ളിൽ ചെന്നെയിൽ നിന്ന് പോലിസ് കണ്ടെത്തി നാട്ടിലെത്തിച്ചിരുന്നു. അതിനിടെയാണ് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam