എറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫും അമീർ ഖാനും നഗരത്തിൽ വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഇവരെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റവരുടെ മൊഴികളിലെ വൈരുദ്ധ്യം തുടക്കം മുതലേ കേസിലെ ദുരൂഹത വർധിപ്പിച്ചിരുന്നു
ഏറ്റുമാനൂര്‍:കോട്ടയം നഗരത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവാക്കളെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്. ആക്രമണം നടന്നത് അനാശാസ്യ കേന്ദ്രത്തിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന്‍റെ പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.
എറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫും അമീർ ഖാനും നഗരത്തിൽ വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം ഇവരെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റവരുടെ മൊഴികളിലെ വൈരുദ്ധ്യം തുടക്കം മുതലേ കേസിലെ ദുരൂഹത വർധിപ്പിച്ചിരുന്നു
ദിവസം മുഴുവൻ നീണ്ടു നിന്ന പരിശോധനയിലാണ് കോട്ടയത്തെ ഗുണ്ടാ ആക്രമണത്തെ കുറിച്ച് പൊലീസിന് വ്യക്തത കൈവരുന്നത്. അക്രമം നടന്നത് അനാശാസ്യകേന്ദ്രത്തിൽ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റവർക്ക് പുറമെ സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന, തിരുവനന്തപുരം സ്വദേശി ഷിനു, പൊൻകുന്നം സ്വദേശിനി ജ്യോതി എന്നിവർ അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരാണ്. തിരുവനന്തപുരത്ത് നിന്നുള്ള കൊട്ടേഷൻ സംഘം ആണ് അക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ജ്യോതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി പെൺകുട്ടികളുടെ ഫോട്ടോകൾ ലഭിച്ചിട്ടുണ്ട്.
ഇടപാടുകാരുമായി ഉള്ള ചാറ്റും പൊലീസ് കണ്ടെത്തി. സാമ്പത്തിക ഇടപാടിന്റെ വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകാരെ ഹണി ട്രാപ്പിൽപ്പെടുത്താൻ നോക്കിയതിലെ പ്രതികാരമാണോ ആക്രമണത്തിന് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്ലംബിംഗ് ജോലികൾക്കായാണ് നഗരത്തിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വന്നിരുന്നതെന്നാണ് പരിക്കേറ്റവർ നേരത്തെ പൊലീസിന് നൽകിയ മൊഴി. കെട്ടിടത്തിന് സമീപത്തെ സിസിടിവി പരിശോധിച്ചതിൽ നിന്ന് അക്രമണത്തിന് തൊട്ടുമുൻപ് ഒരു ഇന്നോവ കാർ പരിസരത്ത് നിർത്തിയിട്ടതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്കായുളള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona