
മലപ്പുറം: സൂപ്പർമാർക്കറ്റ് ഉടമകൾ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി ആരോപണം. പണം നഷ്ടപ്പെട്ടവരുടെ കൂട്ടായ്മയായ വിക്ടിം അസോസിയേഷൻ ഭാരവാഹികളാണ് സൂപ്പർമാർക്കറ്റ് ഉടമകൾക്കെതിരെ രംഗത്തെത്തിയത്. പാർട്ണർ ആക്കാമെന്ന വ്യാജേന മുദ്രപത്രത്തിൽ ഒപ്പിടുവിച്ച് ഇവർ പലരിൽനിന്നായി 11.72 കോടി രൂപയോളം പിരിച്ചെടുത്തെന്നും വാഗ്ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നും ഇവർ ആരോപിച്ചു. കമ്പനി ആക്ട് പ്രകാരം നിയമസാധുതയില്ലാത്ത കരാറിലാണ് തട്ടിപ്പുകാർ ഒപ്പിടുവിച്ചതെന്നും പറയുന്നു.
മാസത്തിൽ ചുരുങ്ങിയത് ഒരു ലക്ഷത്തിന് 1000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പണം ലഭിക്കാതായതോടെ തട്ടിപ്പാണെന്ന് വ്യക്തമായി. വഞ്ചിതരായവർ കഴിഞ്ഞ ഒക്ടോബർ 12നാണ് വിക്ടിം അസോസിയേഷൻ രൂപവൽക്കരിച്ചു. സെപ്റ്റംബർ 30വരെയുള്ള ലാഭം കണക്കാക്കി നിക്ഷേപവും ലാഭവിഹിതവും നൽകാമെന്ന് ചർച്ചയിൽ സമ്മതിച്ചെങ്കിലും പണം നൽകാതെ വീണ്ടും കബളിപ്പിച്ചു.
നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചപ്പോൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ഇവർ ആരോപിച്ചു. പണം വാങ്ങി കബളിപ്പിച്ചതിനും നിക്ഷേപകരെ ഭീഷണിപ്പെടുത്തിയതിനുമെതിരെ ജില്ല പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. വാർത്തസമ്മേളനത്തിൽ കൺവീനർ എൻ.കെ. അമീർ, മുഹമ്മദ് ഹസൻ വളച്ചട്ടി, കെ. ഉമ്മർ വെന്നിയൂർ, എൻ.കെ. അജ്മൽ, സി. ഹംസ, ഖദീജ കൊന്നോല എന്നിവരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam