കൊല്ലത്ത് ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട 18-കാരനായ ഹരികൃഷ്ണൻ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു. പട്ടാളക്കാരനാകാൻ കൊതിച്ച ഹരികൃഷ്ണന്റെ മരണം ആ കുടുംബത്തെ അനാഥമാക്കി. മകൻ മരിച്ചതറിയാതെ അവൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആ അമ്മ.

കൊല്ലം: കൊല്ലത്ത് ആൾക്കൂട്ട മർദ്ദനത്തിനിരയായി 18 കാരൻ കൊല്ലപ്പെട്ടതോടെ അനാഥമായത് കുടുംബവും. രോഗികളായ അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതായിരുന്നു ഹരികൃഷ്ണന്റെ കുടുംബം. പാർക്കിൻസൺസ് രോഗ ബാധിതനായ അച്ഛൻ ജയസേനൻ്റെയും കൈയിന് സുഖമില്ലാത്ത അമ്മ രജനിയുടെയും ചികിത്സിയ്ക്കും വീട്ടുകാര്യങ്ങൾക്കുമൊക്കെയായി പണം കണ്ടെത്താൻ പഠനത്തിനൊപ്പം ചില്ലറ ജോലികളും ചെയ്താണ് ഹരികൃഷ്ണൻ കുടുംബം നോക്കിയിരുന്നത്. പട്ടാളക്കാരനാകണം എന്നതായിരുന്നു ഹരികൃഷ്ണന്റെ ആ​ഗ്രഹം.

ആഗ്രഹം കൈപ്പിടിയിലാക്കാൻ കഠിന പരിശ്രമത്തിലായിരുന്നു ഹരികൃഷ്ണൻ. അടുത്തമാസം നടക്കുന്ന ആർമി പരീക്ഷയ്ക്കായി അപേക്ഷയും നൽകി. എല്ലാദിവസവും രാവിലെ കിലോമീറ്ററുകളോളം ഓടി പരിശീലനം നടത്തും. കൊല്ലം വരുത്തടിയിൽ, സഹോദരിയുടെ വീട്ടില്‍ ഉത്സവം കാണാൻ എത്തിയപ്പോൾ ഘോഷയാത്രയ്ക്കിടെ അമ്മക്ക് വിളിച്ച സംഘാടകനെ ഹരികൃഷ്ണൻ തിരിഞ്ഞ് നോക്കിയത്. അതായിരുന്നു പ്രശ്നങളുടെ തുടക്കവും. പ്രശ്നങ്ങൾക്ക് ഭക്ഷണം നൽകാമെന്ന് പറഞ്ഞ് സദ്യാലയത്തിലേക്ക് നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി ഓഡിറ്റോറിയത്തിൽ പിന്നിലിട്ട് മർദ്ദിക്കുകയായിരുന്നു ആദ്യം. സഹോദരി ഭർത്താവ് വിവരമറിഞ്ഞ് ചോദിക്കാൻ ചെന്നതോടെയാണ് സംഘം ചേർന്ന് മർദിച്ചതും തടിക്കഷണം കൊണ്ട് ഹരികൃഷ്ണന്റെ തലയ്ക്കടിച്ചു വീഴ്ത്തിയതും.

4 ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് അവൻ മരണത്തിന് കീഴടങ്ങിയത്. മകന്റെ മരണവാർത്തയറിയാതെ, അവൻ ഇപ്പോഴും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് അമ്മ. ഹരികൃഷ്ണന്റെ വിയോഗവാർത്ത ആ അമ്മയ്ക്ക് മുന്നിൽ പറയാനാകാതെ ഒരു നാട് ഒന്നാകെ പകച്ചു നിൽക്കുകയാണ്.