
ദില്ലി : പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനിടെ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നിർണ്ണായക ചർച്ച നടത്തി. ഞായറാഴ്ച വൈകുന്നേരമാണ് ഇറാൻ വിദേശകാര്യ മന്ത്രി ജയശങ്കറെ ഫോണിൽ വിളിച്ചത്. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി സംസാരിച്ചുവെന്ന് ജയശങ്കർ തന്റെ എക്സ് ഹാൻഡിലിലൂടെ അറിയിച്ചു. സംഘർഷം രൂക്ഷമായതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആറാമത്തെ ടെലിഫോൺ സംഭാഷണമാണിത്.
മേഖലയിലെ സുരക്ഷ, കപ്പൽ ഗതാഗത തടസ്സങ്ങൾ, ഊർജ്ജ വിതരണത്തിലെ ആശങ്കകൾ എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായി. ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം സുഗമമാക്കുന്നതിനും മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യ മുൻഗണന നൽകുന്നതായി ജയശങ്കർ വ്യക്തമാക്കി. യുദ്ധസാഹചര്യത്തിൽ ഇന്ധന വിലവർധനവും വിതരണത്തിലെ തടസ്സങ്ങളും ഒഴിവാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ചർച്ചയിൽ ഉയർന്നുവന്നതായാണ് റിപ്പോർട്ടുകൾ.
ഇറാനു പുറമെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായും ജയശങ്കർ ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനും സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുമായും ഇന്ത്യ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. വരും ദിവസങ്ങളിലും ഇറാൻ നേതൃത്വവുമായി ചർച്ചകൾ തുടരാൻ ഇരുപക്ഷവും തീരുമാനിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam