
വടക്കാഞ്ചേരി: കൺസഷൻ കാർഡില്ലാത്ത കോളേജ് വിദ്യാർഥികളെ ബസിൽ നിന്നും ഇറക്കി വിട്ട കണ്ടക്ടറുടെ പണി പോയി. വൈകുന്നേരം കോളേജ് വിട്ട സമയത്ത് തൃശൂർ - ഒറ്റപ്പാലം റൂട്ടിലെ ഇഷാൻ കൃഷ്ണ ബസിലെ സഞ്ജയ് എന്ന കണ്ടക്ടറാണ് കൺസഷൻ കാർഡ് ചോദിച്ച ശേഷം വിദ്യാർഥികളെ ഇറക്കിവിട്ടത്. വിദ്യാർഥികളോടുള്ള കണ്ടക്ടറുടെ പെരുമാറ്റത്തിലെ അപമര്യാദ പരാതിയാകുകയായിരുന്നു. ഇതിനെ തുടർന്ന് കണ്ടക്ടർക്കെതിരെ അന്വേഷണം നടത്തിയപ്പോഴാണ് ലൈസൻസില്ലെന്ന് കണ്ടെത്തിയത്. ശേഷം ബസ് ഉടമയെ വിളിച്ചുവരുത്തി ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
സംഭവം ഇങ്ങനെ
കോലഴി ചിന്മയ കോളേജിലേയും വടക്കാഞ്ചേരി വ്യാസ കേളേജിലേയും വിദ്യാർത്ഥികളോടാണ് കണ്ടക്ടർ അപമര്യാദയായി പെരുമാറിയത്. കോളേജ് വിട്ട് ഇന്നലെ വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനായി ബസ്സിൽ കയറിയപ്പോൾ കണ്ടക്ടർ കൺസഷൻ കാർഡ് ചോദിക്കുകയും വിദ്യാർത്ഥികളെ യാത്രാമധ്യേ ഇറക്കിവിട്ട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇത് പരാതിയായതിന് പിന്നാലെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് ലൈസൻസില്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നതായി ബോധ്യപ്പെട്ടത്. തൃശൂർ - ഒറ്റപ്പാലം റൂട്ടിലോടുന്ന ഇഷാൻ കൃഷ്ണ ബസ്സിലെ കണ്ടക്ടർ സഞ്ജയ് കെ എസ് ആണ് ലൈസൻസില്ലാതെ ജോലി ചെയ്തിരുന്നത്. യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതിനും കണ്ടക്ടർ ലൈസൻസ് ഇല്ലാത്തതിനും വടക്കാഞ്ചേരി പൊലീസ് ഇയാളിൽ നിന്നും പിഴ ഈടാക്കി. ശേഷമാണ് ബസ് ഉടമയെ വിളിച്ചു വരുത്തി ഇയാളെ കണ്ടക്ടർ ജോലിയിൽ നിന്നും ഒഴിവാക്കാൻ നിർദ്ദേശിച്ചത്.
അതേസമയം കോഴിക്കോട് നിന്നുള്ള മറ്റൊരു വാർത്ത ഭിന്നശേഷിക്കാർക്കായി മാവൂർ പഞ്ചായത്ത് സൗജന്യ വിനോദയാത്രയൊരുക്കി എന്നതാണ്. പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിലെ 35 കുട്ടികളും രക്ഷിതാക്കളും അടക്കം 70 ലേറെ പേരാണ് സന്തോഷ ആരവങ്ങളോടെ ആടിപ്പാടി വിനോദയാത്രയിൽ പങ്കെടുത്തത്. കണ്ണൂർ വിസ്മയ അമ്യൂസ്മെന്റ് പാർക്കിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്കൊപ്പം ജനപ്രതിനിധികളും പങ്കുചേർന്നതോടെ യാത്ര മനോഹരമായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam