
ഹരിപ്പാട്: ക്ഷേത്രത്തിന് സമീപം കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. പള്ളിപ്പാട് മുട്ടം റോഡിൽ ഗുരുക്കൾശ്ശേരിൽ ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് കഴിഞ്ഞദിവസം രാത്രിയിലും കക്കൂസ് മാലിന്യം തള്ളിയത്. നാലുദിവസം മുൻപും ഇതേ സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചിരുന്നു.
റോഡിൽ ഒഴുക്കുന്ന മാലിന്യം മുല്ലമൂല പാടശേഖരത്തിലേക്ക് ആണ് ഒഴുകുന്നത്. അസഹ്യമായ ദുർഗന്ധം മൂലം റോഡിലൂടെ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഗുരുക്കൾശ്ശേരിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും സപ്താഹവും ചൊവ്വാഴ്ച ആരംഭിക്കാനുള്ള ഒരുക്കത്തിനിടയിലാണ് തുടർച്ചയായി കക്കൂസ് മാലിന്യം തള്ളിയത്.
ക്ഷേത്ര അധികൃതർ പള്ളിപ്പാട് ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. പാതിരാത്രിയിൽ കക്കൂസ് മാലിന്യവുമായി അതിവേഗം കുതിച്ചെത്തുന്ന മിനി ടാങ്കർലോറികൾ ആളൊഴിഞ്ഞ ഇടങ്ങളിൽ നിർത്തി പിൻഭാഗത്ത് ഘടിപ്പിച്ച വാൽവ് തുറന്നുവിടുകയാണ് ചെയ്യുന്നത്. പ്രദേശവാസികൾക്കിടയിൽ മഞ്ഞപ്പിത്തവും മറ്റു രോഗങ്ങളും പടർന്നുപിടിക്കാൻ ഇത് ഇടയാക്കുമെന്ന ആശങ്കയുണ്ട്.
വൃത്തിയാക്കിയ സ്ഥലത്ത് വീണ്ടും മാലിന്യം തള്ളുന്നു; വാഹനങ്ങൾ പിടിച്ചെടുക്കൽ അടക്കം കടുത്ത നടപടികളെന്ന് മന്ത്രി
സംസ്ഥാനത്ത് മാലിന്യം തള്ളൽ സ്പോട്ടുകളായി തിരിച്ചറിഞ്ഞ 5567 കേന്ദ്രങ്ങളിൽ 4711 സ്പോട്ടുകളിലേയും മാലിന്യം നീക്കം ചെയ്തതായി തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. 84.89 ശതമാനം മാലിന്യവും നീക്കം ചെയ്തു കഴിഞ്ഞു. ബാക്കിയുള്ളവ ഉടൻ നീക്കം ചെയ്യും. പകർച്ചപ്പനി പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ, ആരോഗ്യ, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്ത യോഗവും ചേര്‍ന്നു.
മാലിന്യ നിർമാർജ്ജനത്തിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്. മാലിന്യം തള്ളൽ കേന്ദ്രങ്ങളിൽ നിന്ന് അവ നീക്കം ചെയ്ത ശേഷവും വീണ്ടും അവിടെ മാലിന്യം തള്ളുന്ന സംഭവങ്ങളുണ്ട്. ഇത് ഗൗരവമുള്ള പ്രശ്നമാണ്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നു തവണയാണ് ഇങ്ങനെ വൃത്തിയാക്കേണ്ടി വന്നത്. മാലിന്യം തള്ളുന്നത് തടയാനും വാഹനങ്ങൾ പിടിച്ചെടുക്കാനും പിഴ ഈടാക്കാനുമുള്ള എൻഫോഴ്സ്മെൻറ് നടപടികൾ ശക്തിപ്പെടുത്തിയതായി തദ്ദേശ സ്വയംഭരണ മന്ത്രി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam