
മലപ്പുറം: കഴിഞ്ഞ ദിവസമാണ് മലപ്പുറം ചെമ്മാട് ടൌണിലെ തൂബാ ജ്വല്ലറിയിൽ നിന്ന് ഒന്നര പവൻ തൂക്കമുള്ള രണ്ട് മാലകൾ കാണാതെ പോയത്. തുടർന്നുള്ള സിസിടിവി പരിശോധനയിൽ ഒരു യുവതി മാല മോഷ്ടിക്കുന്നതായി കടയിലെ ജീവനക്കാർ കണ്ടെത്തുകയായിരുന്നു. എന്നാൽ സംഭവത്തിൽ പ്രതി ഇന്ന് പിടിയിലായി. കോഴിക്കോട് കുരുവട്ടൂർ കോനാട്ട് സ്വദേശിനി സുബൈദയെ ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
സി സി ടി വിയിൽ യുവതിയെന്ന് തോന്നിയ മോഷ്ടാവ് പക്ഷെ 50 വയസുള്ള മധ്യവയസ്കയാണ്. കഴിഞ്ഞ 23നായിരുന്നു ചെമ്മട്ടെ ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന ഇവർ എത്തിയത്. അതിവിദഗ്ധമായിട്ടായിരുന്നു സ്ത്രീയുടെ മോഷണം. വിവിധ മോഡലുകളിലുള്ള മാലകൾ സെയില്‍സ് മാൻ എടുത്തുകൊണ്ടുവരികയായിരുന്നു. ഇതിനിടയിൽ മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ തക്കത്തിന് സ്വർണമാല കൈക്കലാക്കി, തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു. പിന്നീട് സ്വർണം വാങ്ങാതെ സ്ത്രീ മടങ്ങുകയായിരുന്നു.
തിരക്കിനിടയിൽ സ്വർണാഭരണം കളവുപോയത് ജീവനക്കാർ അറിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ സ്റ്റോക്കെടുപ്പിൽ ആഭരണത്തിന്റെ കുറവ് കണ്ടപ്പോഴാണ് ജീവനക്കാർ സിസിടിവി പരിശോധിച്ചത്. തുടർന്ന് പ്രതി സ്വർണ്ണം കൈക്കലാക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു. പിന്നാലെ സംഭവത്തില്‍ ജ്വല്ലറി ഉടമ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകുകയും പ്രതി പിടിയിലാകുകയും ആയിരുന്നു.
കഴിഞ്ഞ ദിവസം ആര്യനാട് മദ്യശാലയുടെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ച ആൾ അറസ്റ്റിലായത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു. കുറ്റിച്ചൽ മൈലമൂട് അക്ഷയ ഭവനിൽ മണി കുമാറിനെ (36) ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 -ന് രാത്രി ആണ് മോഷണം നടത്തിയത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam