
മാനന്തവാടി: തെരുവനായ്ക്കളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസ ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ പുള്ളിമാന്‍ ചത്തു. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് പ്രാണരക്ഷാര്‍ഥമാണ് മാന്‍ പേരിയ മുപ്പത്തിയാറിലെ മദ്രസയില്‍ ഓടിക്കയറിയത്.
വനമേഖലയില്‍ നിന്ന് മുന്നൂറ് മീറ്റര്‍ മാത്രം അകലെയാണ് പേരിയ മുപ്പത്തിയാറിലെ ഖുവ്വത്തുല്‍ ഇസ്ലാം സെക്കൻഡറി മദ്രസ സ്ഥിതി ചെയ്യുന്നത്. കാടിന് വെളിയിലെത്തിയ മാനിനെ തെരുവ്‌നായ്ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മദ്രസയിലേക്ക് എത്തിയ മാന്‍ താഴെ വീഴുകയും മിനിറ്റുകള്‍ക്കുള്ളില്‍ ചാവുകയും ചെയ്തു.
അഞ്ച് വയസ്സ് പ്രായമുള്ള പുള്ളിമാനാണ് ചത്തത്. പേര്യ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ.വി.ആനന്ദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അരുണ്‍, വികാസ്, സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. കാട്ടിമൂല വെറ്ററിനറി ഡോക്ടര്‍ ഫായിസ് മുഹമ്മദ് പോസ്റ്റ്മോര്‍ട്ടം നടത്തി.
Read more: പരസ്യമദ്യപാനത്തിന് കസ്റ്റഡിയിലായ യുവാക്കള്‍ പൊലീസിനെ ആക്രമിച്ചെന്ന്; രണ്ടുപേര്‍ റിമാൻഡിൽ
ലോക പരിസ്ഥിതി ദിനം: സംസ്ഥാനത്തെ സ്കൂളുകളിൽ വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപനം നാളെ
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്കൂളുകളിൽ വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപനം നാളെ(ജൂൺ 5) നടത്തും. തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ രാവിലെ 9.30 ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായിരിക്കും. അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലും.
എല്ലാ സ്കൂളുകളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിനിന്റെ ഭാഗമായാണ് വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപനം. പ്ലാസ്റ്റിക്കുകൾ, മറ്റു മാലിന്യങ്ങൾ തുടങ്ങിയവ സ്കൂൾ ക്യാമ്പസുകളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുക എന്നതാണ് ലക്ഷ്യം. എല്ലാ സ്കൂളുകളിലും ജൈവ, അജൈവമാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാനുള്ള വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കണം. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാനുള്ള പദ്ധതികൾ സ്‌കൂളുകളിലെ സാഹചര്യം അനുസരിച്ച് ആസൂത്രണം ചെയ്യണം.
കുട്ടികളിൽ ശുചിത്വ ശീലവും ശുചിത്വ ബോധവും ഉളവാക്കാനും അത് ജീവിത മൂല്യങ്ങൾ ആക്കി മാറ്റാനും സഹായകമായ ക്യാമ്പയിൻ ആണ് ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിൻ. വരുന്ന മൂന്നു വർഷം കൊണ്ട് സ്കൂൾ കുട്ടികളിൽ ശുചിത്വം സംബന്ധിച്ച് ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കാൻ ഈ ക്യാമ്പയിൻ വഴി കഴിയണം. വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ തദ്ദേശ സ്വയം ഭരണ വകുപ്പ് , ആരോഗ്യ വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവർത്തനം ഈ ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ നേടാൻ അനിവാര്യമാണ്. കുട്ടികളാരും തന്നെ ക്യാമ്പസ്സിനകത്ത് ആവശ്യമില്ലാത്ത വസ്തുക്കൾ വലിച്ചെറിയുന്നില്ല എന്ന് ഉറപ്പാക്കാനും അതിന് കുട്ടികളെ സജ്ജമാക്കാനും കഴിയണമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam