
കോട്ടയം: പ്രശസ്ത ചിത്രകാരനും ശില്പിയുമായ ജീവന്‍ലാലിന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം കോട്ടയം കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറിയില്‍ ഇന്നലെ (21.9.2022) ആരംഭിച്ചു. 50 തോളം വര്‍ഷങ്ങളായി ചിത്രകലാ രംഗത്തുള്ള ജീവന്‍ ലാലിന്‍റെ 'അവതാര്‍' സീരിസിലുള്ള അമ്പതിലേറെ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ഇപ്പോള്‍ നടക്കുന്നത്. ഭാരതീയ ചിത്രകലാ പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് തന്‍റെ ചിത്രരചനാ രീതികള്‍ സ്വാംശീകരിച്ചതെന്ന് ജീവന്‍ ലാല്‍ പറയുന്നു.
പുരാണേതിഹാസങ്ങളിലെ അവതാര കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്‍റെ രചനാ വിഷയം. അവതാരങ്ങളുടെ ശിരസിന് വിശദാംശങ്ങള്‍ കൊടുത്തുകൊണ്ടുള്ള ചിത്രരചനാ രീതിയാണ് അവതാര്‍ സീരീസില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃഷ്ണന്‍, ബുദ്ധന്‍, ക്രിസ്കു, ദേവീദേവന്മാര്‍, യക്ഷഗന്ധര്‍വ്വ കിന്നരന്മാര്‍ എന്നിവരാണ് പ്രധാനമായും അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെ കഥാപത്രങ്ങള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അവതാര്‍ സീരിസിലുള്ള ചിത്രങ്ങളുടെ രചനയിലാണ് താനെന്ന് ജീവന്‍ ലാല്‍ പറഞ്ഞു. കുട്ടിക്കാലത്ത് തന്നെ ചിത്രരചന ചെയ്തിരുന്ന അദ്ദേഹം പ്രശസ്ത ശില്പിയും ചിത്രകാരനുമായ എം ആര്‍ ഡി ദത്തനും ബാബുറാമിന്‍റെയും ശിഷ്യനാണ്. ചിത്രകലാ പഠനത്തിന് ശേഷം അദ്ദേഹം ദീര്‍ഘകാലം ദില്ലിയിലെ പവലിയന്‍സ് ആന്‍റ് ഇന്‍റീരീയേഴ്സില്‍ പ്രധാന ശില്പ-ചിത്രകാരനായി പ്രവര്‍ത്തിച്ചിരുന്നു.
1972-ൽ, ഏഷ്യാഡ് 72-ലെ വലിയ എക്സ്പോ വ്യാപാരമേളയിലെ പവലിയനുകളിൽ ചിത്രരചന ചെയ്തു കൊണ്ടാണ് അദ്ദേഹം വലിയ ക്യാന്‍വാസുകളിലേക്ക് കടക്കുന്നത്. ഇരുപത് വർഷത്തോളം ദില്ലിയില്‍ ചിത്രരചനകള്‍ നടത്തിയ ശേഷമാണ് ജീവന്‍ ലാല്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നത്. ഇപ്പോൾ എന്‍റെ ശൈലി ഇന്ത്യൻ ശൈലിയാണ്. ഞാൻ ഇന്ത്യൻ നാടോടി കലകൾ- കേരള ചുവർചിത്രങ്ങൾ, തെയ്യം തുടങ്ങി എല്ലാ രൂപങ്ങളിലെയും ചിത്രകലകളെ കുറിച്ച് പഠിച്ചെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിലും ഫ്രാന്‍സിലും അദ്ദേഹത്തിന്‍റെ ചിത്ര ശില്പ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈറ്റിലയിലെ കണിയാമ്പുഴയിലാണ് ജീവന്‍ ലാല്‍ താമിസിക്കുന്നത്. അവതാര്‍ ചിത്രങ്ങളുടെ പ്രദര്‍ശനം സെപ്തംബര്‍ ഈ മാസം 27 ന് സമാപിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam