ഡാമിന്‍റെ സംരക്ഷണത്തിന് വേറിട്ട പ്രതിഷേധം; 'ജലതപസ്' നടത്തി നാട്ടുകാര്‍

By Web TeamFirst Published Nov 26, 2018, 3:29 PM IST
Highlights

കച്ചിത്തോട് ഡാമിന്റെ വിള്ളലും ചോര്‍ച്ചയും തടഞ്ഞ് ജല സംരക്ഷണത്തിന് നടപടി ആവശ്യപ്പെട്ടാണ് ഡാമില്‍ ജലതപസ് എന്ന പേരില്‍ പ്രക്ഷോഭപരിപാടി സംഘടിപ്പിച്ചത്. 

തൃശൂര്‍: ഡാമിന്റെ വിള്ളലും ചോര്‍ച്ചയും തടയാന്‍ വേറിട്ട പ്രക്ഷോഭവുമായി ജാഗ്രത ജനകീയ സമിതി. കച്ചിത്തോട് ഡാമിന്റെ വിള്ളലും ചോര്‍ച്ചയും തടഞ്ഞ് ജല സംരക്ഷണത്തിന് നടപടി ആവശ്യപ്പെട്ടാണ് ഡാമില്‍ ജലതപസ് എന്ന പേരില്‍ പ്രക്ഷോഭപരിപാടി സംഘടിപ്പിച്ചത്. യോഗാചാര്യനായ അനന്തനാരായണന്‍ സ്വാമി ജലശയന അഭ്യാസത്തിലൂടെ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 

യുവാക്കള്‍ പ്ലക്കാര്‍ഡുകളും പിടിച്ച് ചുറ്റും നിന്ന് ജലതപസും നടത്തി. ഡാമിന്റെ അപകടാവസ്ഥ- സമഗ്ര പഠനം നടത്തുക. ഡാം പഞ്ചായത്ത് ജലസംഭരണിയായി സംരക്ഷിക്കുക. ഡാമിന്റെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തിന് നല്‍കിയിട്ടുള്ള 32 കോടിയുടെ പ്രൊജക്ട് ഉടന്‍ നടപ്പിലാക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യം.

നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ലാന്റ് സ്ലൈഡ് ഹസാര്‍ഡ് മാപ്പിംഗില്‍ ഈ ഡാമിന് 2 കി.മീ ചുറ്റളവില്‍ ദുര്‍ബല പ്രദേശമായ റെഡ് സോണ്‍ മേഖലയായി അടയാളപ്പെടുത്തിയത് കൂടി പരിഗണിച്ച്  ഈ പ്രദേശത്തുള്ള ഖനന പ്രവൃത്തികള്‍ നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളിം ജലതപസും ജലശയനവും നടത്തിയവര്‍ മുന്നോട്ട് വയ്ക്കുന്നു. ജാഗ്രത കണ്‍വീനര്‍ അരുണ്‍കുമാര്‍ കെ.കെ അധ്യക്ഷത വഹിച്ചു. പശ്ചിമ ഘട്ട സംരക്ഷണ സമിതി ജില്ലാ ചെയര്‍മാന്‍ ടി.കെ.വാസു മുഖ്യ പ്രഭാഷണം നടത്തി.

click me!