
കണ്ടങ്കാളി പെട്രോളിയം സംഭരണപദ്ധതിക്കെതിരെ പെരുമ്പപ്പുഴയിൽ ജലസത്യഗ്രഹം സംഘടിപ്പിച്ചു. എഴുത്തുകാരൻ സി വി ബാലകൃഷ്‍ണൻ ജലസത്യഗ്രഹം ഉദ്ഘാടനം ചെയ്‍തു. നമ്മള്‍ കൊയ്യും വയലെല്ലാം കോർപ്പറേറ്റുകളുടേതായി മാറുകയും വികസനത്തിന്റെ പേരിൽ സാധാരണക്കാരെ അടിച്ചമർത്തുകയുമാണെന്ന് സി വി ബാലകൃഷ്ണൻ പറഞ്ഞു.
ഉർവ്വരവും പരിസ്ഥിതി ലോലവുമായ തണ്ണീർത്തടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കാൻ 2008ൽ പാസാക്കിയ ആശാവഹമായ നിയമത്തെ അട്ടിമറിച്ച് വൻ വ്യവസായികൾക്കും കോർപ്പറേറ്റുകൾക്കും വയലുകൾ തീറെഴുതുന്നത് ഹീനവും നിർഭാഗ്യകരവുമായ രാഷ്‍ട്രീയ തീരുമാനമാണ്. 1970ലുണ്ടായിരുന്ന ഒമ്പത് ലക്ഷം ഹെക്ടറിൽ നിന്ന് രണ്ട് ലക്ഷം ഹെക്ടറിലേക്ക് ഇന്ന് കേരളത്തിലെ നെൽവയലുകളുടെ വിസ്തൃതി കുറഞ്ഞിരിക്കുന്നു. വയൽ നികത്തിയുളള വികസനം വിപത്കരമാണ്, നഷ്‍ടപ്പെട്ട വയലുകൾ തിരിച്ചെടുക്കാനാകില്ല. നമ്മളു കൊയ്യും വയലെല്ലാം കോർപ്പറേറ്റുകളുടേതാവുകയാണ്. വികസനത്തിന്റെ പേരിൽ സാധാരണ മനുഷ്യരെ അച്ചമർത്തപ്പെടുകയാണ്. പ്രളയാനന്തര കേരളം പുനർനിർമിക്കേണ്ടത് വൻ വ്യവസായികളെ കൂട്ടുപിടിച്ചല്ല , ജനങ്ങളുടെ അഭിപ്രായം മാനിച്ചും അവരെ വിശ്വാസത്തിലെടുത്തുമാകണം. പെട്രോളിയം ഭാവിയുടെ ഇന്ധനമല്ലെന്നിരിക്കേ , കണ്ടങ്കാളി എണ്ണ സംഭരണ പദ്ധതി ഭൂമാഫിയയുടെ ഗൂഢ താൽപര്യത്തിനുവേണ്ടിയുള്ളതാണെന്ന് വ്യക്തമാണ്. നാടിനു വേണ്ടി സമരം ചെയ്യുന്ന സാധാരണക്കാരന്റെ തലയടിച്ചു പൊട്ടിക്കുകയല്ല മണ്ണിനെ സ്നേഹിക്കുന്നവന്റെ കൂടെ നിൽക്കുകയാണ് ഇടതു പക്ഷം ചെയ്യേണ്ടതെന്നും സി വി ബാലകൃഷ്ണൻ പറഞ്ഞു.
പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്ന് പ്രകടനമായാണ് സമരസമിതി പ്രവർത്തകരും നാട്ടുകാരും പെരുമ്പപ്പുഴയോരത്ത് എത്തിയത്. പ്രകടനത്തോടൊപ്പം , വികസനത്തിന്റെ നോക്കുകുത്തിയാകുന്ന സാധാരണ മനുഷ്യനെ സൂചിപ്പിക്കുന്ന പ്രതീകാത്മക നിശ്ചല ദൃശ്യങ്ങളും അണിനിരന്നു. നൂറു കണക്കിനാളുകൾ സമരത്തിൽ അണിചേർന്നു. കണ്ടങ്കാളിയിലെ വിദ്യാർഥിനിയായ നന്ദന വിനോദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമരസമിതി ചെയർമാൻ ടി പി പത്മനാഭൻ മാസ്റ്റർ, ഡോ.ഡി സുരേന്ദ്രനാഥ് , പി പി കെ പൊതുവാൾ, വിനോദ് കുമാർ രാമന്തളി , അപ്പുക്കുട്ടൻ കാരയിൽ, പപ്പൻ കുഞ്ഞിമംഗലം, സുരേന്ദ്രൻ കൂക്കാനം, സി വിശാലാക്ഷൻ മാസ്റ്റർ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam