
കൊല്ലം: ബെംഗളൂരു കേന്ദ്രീകരിച്ച് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് ലഹരി മരുന്ന് കടത്തുന്ന ടാൻസാനിയൻ പൗരൻ ഉൾപ്പടെ രണ്ട് പേരെ കൊല്ലം കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ഇസാ അബ്ദുൽ നാസർ, സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ എത്തിയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ലഹരി മരുന്നിന്റെ വ്യാപാരവും ഉപയോഗവും തടയുന്നതിനായി പൊലീസ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയിരുന്നു. കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയില്‍ 30 ഗ്രാം എം ഡി എം എ-യുമായി ആലുംകടവ് സ്വദേശി രാഹുലിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സംസ്ഥാനത്തേക്ക് വൻ തോതിൽ ലഹരി മരുന്ന് കടത്തുന്ന ടാന്‍സാനിയ സ്വദേശി ഇസാ അബ്ദുൽ നാസറിനെ കുറിച്ചും ജില്ലയിൽ ഇയാളുടെ സഹായിയായി പ്രവർത്തിക്കുന്ന സുജിത്തിനെ കുറിച്ചും വിവരം ലഭിച്ചത്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടുന്നതിന് പ്രത്യേക സംഘം ബംഗളൂരുവിൽ എത്തി. പ്രതികളുടെ താമസ സ്ഥലം പൊലീസ് മനസിലാക്കി. പ്രതികൾ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച് പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു. പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇവർ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam