
പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി താന്നിത്തെരുവ് സ്വദേശി തടത്തില്‍ വീട്ടില്‍ ശ്യാംമോഹന്‍ (22), പെരിക്കല്ലൂര്‍ സ്വദേശി മുക്കോണത്ത്‌തൊടിയില്‍ വീട്ടില്‍ എം പി അജിത്ത് (25) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. 1.714 കിലോ ഗ്രാം കഞ്ചാവും ഇവര്‍ സഞ്ചരിച്ച പൾസർ ബൈക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുനില്‍, പ്രിവന്റീവ് ഓഫീസര്‍ എം എ സുനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി ബി നിഷാദ്, എം സുരേഷ്, ഇ ആര്‍ രാജേഷ്, ടി മുഹമ്മദ് മുസ്തഫ, സിവില്‍ എക്‌സൈസ് ഓഫീസ് ഡ്രൈവര്‍ വീരാന്‍കോയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതികളെ തുടര്‍നടപടികള്‍ക്കായി ബത്തേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിന് കൈമാറി. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കോളജിലേക്കുള്ള റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിയമ വിദ്യാർഥിനി മരണത്തിന് കീഴടങ്ങി എന്നതാണ്. തോണ്ടൻകുളങ്ങര സ്വദേശി വാണി സോമശേഖരൻ (24) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കാറിടിച്ചു ഗുരുതരമായ പരുക്കേറ്റതിനെ തുടർന്ന് 15 മാസമായി അബോധാവസ്ഥയിലായിരുന്നു വാണി. 2023 സെപ്റ്റംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു ദാരുണമായ അപകടം നടന്നത്. കോളേജിലേക്കുള്ള റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാണിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് വാണിയെ ആദ്യം തെള്ളകത്തെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യ നില ഗുരുതരമായതോടെ പിന്നീട് വെല്ലൂരിലെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ 12 മാസത്തോളം ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയായിരുന്നു വാണിയെ പരിചരിച്ചിരുന്നത്. ഒടുവിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരൻ: വസുദേവ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം