'വന്ധ്യതയാണ് കുട്ടികള്‍ ഉണ്ടാകില്ല'; കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് വേണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ചു

By Web TeamFirst Published Sep 16, 2021, 6:37 AM IST
Highlights

കുടുംബ കോടതി ഡിഎന്‍എ ടെസ്റ്റിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരന്‍റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും എന്ന് പറഞ്ഞാണ് കോടതി ഡിഎന്‍എ ടെസ്റ്റിന് അനുമതി നല്‍കിയത്. 

കൊച്ചി: വിവാഹ മോചന കേസില്‍ കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന ഭര്‍ത്താവിന്‍റെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതി. ഭാര്യയുടെ വിശ്വാസ വഞ്ചന ചൂണ്ടിക്കാട്ടി വിവാഹമോചനം ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. ഇതിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ് കുട്ടിയുടെ പിതാവ് എന്നാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്.

കുടുംബ കോടതി ഡിഎന്‍എ ടെസ്റ്റിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരന്‍റെ ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും എന്ന് പറഞ്ഞാണ് കോടതി ഡിഎന്‍എ ടെസ്റ്റിന് അനുമതി നല്‍കിയത്. 2006 മെയ് ഏഴിനായിരുന്നു പരാതിക്കാരന്‍റെ വിവാഹം. 2007 മാര്‍ച്ച് ഒന്‍പതിന് യുവതി കുട്ടിക്ക് ജന്മം നല്‍കി.

വിവാഹ സമയത്ത് പരാതിക്കാരന്‍ പട്ടാളത്തിലായിരുന്നു. വിവാഹം കഴിഞ്ഞ് 22 മത്തെ ദിവസം ഇയാള്‍ ജോലി സ്ഥലത്തേക്ക് പോയി. അതിനിടയില്‍ ഭാര്യയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്ന് ഇയാള്‍ ഹര്‍ജിയില്‍ പറയുന്നു. തനിക്ക് വന്ധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഇയാള്‍ കോടതിയില്‍  ഹാജരാക്കി.

തിരുവനന്തപുരം രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയില്‍ ഡിഎന്‍എ പരിശോധന നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!