
കൽപ്പറ്റ: മീനങ്ങാടിയിൽ കാർ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കണ്ണൂർ സ്വദേശികളായ ആറു പേരെ പൊലീസ് പിടികൂടി. ചെറുകുന്ന് അരമ്പൻ വീട്ടിൽ കുട്ടപ്പൻ എന്ന ജിജിൽ (35), പരിയാരം, എടച്ചേരി വീട്ടിൽ ആർ. അനിൽകുമാർ (33), പടുനിലം ജിഷ്ണു നിവാസ് പി.കെ. ജിതിൻ (25), കൂടാലി കവിണിശ്ശേരി വീട്ടിൽ കെ. അമൽ ഭാർഗവൻ(26), പരിയാരം എടച്ചേരി വീട്ടിൽ ആർ. അജിത്ത്കുമാർ(33), പള്ളിപ്പൊയിൽ കണ്ടംകുന്ന് പുത്തലത്ത് വീട്ടിൽ ആർ. അഖിലേഷ് (21) എന്നിവരെയാണ് സുൽത്താൻബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
പരാതി ലഭിച്ച് ഒരാഴ്ചക്കുളളിൽ തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞു. ഈ മാസം ഏഴിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എകരൂർ സ്വദേശി മക്ബൂലും ഈങ്ങാപ്പുഴ സ്വദേശി നാസറും സഞ്ചരിച്ച കാർ മീനങ്ങാടിയിൽ വെച്ച് മൂന്നു കാറുകളിലായെത്തിയ സംഘം തടഞ്ഞുനിർത്തി വാഹനത്തിലുണ്ടായിരുന്നു ഇരുപത് ലക്ഷം രൂപ കവർന്നെന്ന മക്ബൂലിന്റെ പരാതിയെ തുടർന്നാണ് നടപടി.
കർണാടക ചാമരാജ് നഗറിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകും വഴിയാണ് കവർച്ച നടന്നത്. ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിൽ മീനങ്ങാടി എസ്.എച്ച്.ഒ കുര്യാക്കോസ്, ബത്തേരി എസ്.എച്ച്.ഒ എം.എ. സന്തോഷ്, സബ് ഇൻസ്പെക്ടർമാരായ രാംകുമാർ, എൻ.വി. ഹരീഷ്‌കുമാർ, കെ.ടി. മാത്യു, എ.എസ്.ഐ ബിജു വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, അനസ്, നൗഫൽ, സരിത്ത്, ചന്ദ്രൻ സി.പി.ഒമാരായ വിപിൻ, നിയാദ്, അജിത്, ക്ലിന്റ്, ഷഹഷാദ്, അനീഷ്, രജീഷ്, അനിൽ, ജെറിൻ, സിബി, സക്കറിയ തുടങ്ങിയവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam