
തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസിൽ നിന്നും മുൻ അധ്യാപകനെ വിലക്കി സിൻഡിക്കേറ്റ്. സൈക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ.ഇമ്മാനുവൽ തോമസിനെ കാരണം പോലും അറിയിക്കാതെയാണ് വിലക്കിയെന്നാണ് പരാതി. വിരമിച്ചെങ്കിലും സൈക്കോളജി വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനാണ് ഡോ.ഇമ്മാനുവൽ തോമസ്.
സർവ്വകലാശാലയുമായി ബന്ധപ്പെട്ടവർക്ക് വരുന്നതിനും പോകുന്നതിനും നിയന്ത്രണങ്ങൾ പതിവില്ലാത്ത ക്യാമ്പസിൽ, ഇമ്മാനുവൽ തോമസ് എത്തിയാൽ കവാടങ്ങൾ അടക്കും. ഏഴ് വർഷം പഠിച്ച് പിന്നീട് 33വർഷം പഠിപ്പിച്ച കലാലയത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു വിലക്ക്. സൈക്കോളജി വിഭാഗം മേധാവിയായിരിക്കെ രണ്ടര വർഷം മുമ്പാണ് ഡോ.ഇമ്മാനുവൽ തോമസ് വിരമിക്കുന്നത്.
തന്‍റെ വകുപ്പിലെ ഒരധ്യാപക നിയമനത്തിലെ അപാകത ചോദ്യം ചെയ്തത് മാത്രമാണ് ഇമ്മാനുവൽ തോമസിന് ഓർത്തെടുക്കാൻ കഴിയുന്ന ഒരു തർക്ക വിഷയം. സർവ്വകലാശാല സിൻഡിക്കേറ്റ് മിനിട്സിലും ഡോ.ഇമ്മാനുവൽ തോമസിനെതിരായ നടപടിയുടെ വിശദാംശങ്ങൾ ഇതുവരെ ഇല്ല. സിൻഡിക്കേറ്റുമായി ബന്ധപ്പെട്ടപ്പോഴും കൃത്യമായ മറുപടി ഇല്ല. വിരമിച്ച അധ്യാപകൻ എന്ന നിലയിൽ ഇനി ക്ഷണിക്കുമ്പോൾ മാത്രം വന്നാൽ മതിയെന്നാണ് സർവ്വകലാശാലയുടെ മറുപടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam