ആലുവ ചൂർണിക്കരയിൽ ഓംലെറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ 10 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊച്ചി: ആലുവ ചൂർണിക്കരയിൽ 10 വയസുകാരിക്ക് പൊള്ളലേറ്റു. ഇതര സംസ്ഥാനക്കാരായ അമിനുൽ- ജൂലിയത്തുൽ ദമ്പതികളുടെ മകളായ ഖദീജയ്ക്കാണ് പൊള്ളലേറ്റത്. 40 ശതമാനം പൊള്ളലേറ്റ കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മ വസ്ത്രം അലക്കി കൊണ്ടിരിക്കുമ്പോൾ ഭക്ഷണം കഴിക്കാൻ സ്വന്തമായി ഓംലെറ്റ് ഉണ്ടാക്കാൻ ഗ്യാസ് സിലിണ്ടർ ഓണാക്കുകയായിരുന്നു കുട്ടി. ലീക്കുണ്ടായിരുന്ന റെഗുലേറ്ററിലൂടെ ഗ്യാസ് ശക്തമായി പുറത്തേക്ക് തള്ളുകയും ലൈറ്റർ ഉപയോഗിച്ച് അടുപ്പ് കത്തിക്കാൻ ശ്രമിച്ചതോടെ കുട്ടിക്ക് പൊള്ളലേൽക്കുകയും ആയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.
ഉടനെ ആലുവ ജില്ലാ ആശുപത്രിയിലും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലും അവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തായിക്കാട്ടുകര സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഖദീജ. ഏതാനും നാളുകളായി സ്കൂളിൽ പോകാറില്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
