
മലപ്പുറം: മലപ്പുറം പുളിക്കലിൽ യുവാവിനെ തട്ടികൊണ്ടു പോയി മർദ്ദിച്ച കേസിൽ പ്രാധന പ്രതി പിടിയിൽ. വള്ളുവമ്പ്രം പൂക്കാട്ട് മൻസൂർ അലിയാണ് പിടിയിൽ ആയത്. കോഴിക്കോട് കിനാശ്ശേരി സ്വദേശി മുഹമ്മദ് ഷാലുവിനെ തട്ടികൊണ്ടു പോയ കേസിലാണ് അറസ്റ്റ്. കേസിൽ ആറ് പ്രതികൾ നേരത്തെ പിടിയിലായിരുന്നു. ജൂലൈ 14 ആണ് സ്വർണ ഇടപാടിൻ്റെ തർക്കത്തിൻ്റെ പേരിൽ മുഹമ്മദ് ഷാലുവിനെ തട്ടികൊണ്ട് പോയി തൃപ്പനച്ചിയിലെ ഒരു വീട്ടിൽ കെട്ടിയിട്ടത്. ഷാലുവിനെ അതിക്രൂരമായി മര്‍ദിക്കുകയും പല്ലുള്‍പ്പെടെ അടിച്ചു കൊഴിക്കുകയും ചെയ്തു. അഞ്ചംഗ സംഘമാണ് മുഹമ്മദ് ഷാലുവിനെ തട്ടിക്കൊണ്ടുപോയത്. ഈ സംഘത്തെയും ഇവരെ സഹായിച്ച ഒരാളെയും ഉള്‍പ്പെടെ ആറ് പേരെ പൊലീസ് പിടികൂടിയിരുന്നു.
എന്നാൽ തട്ടിക്കൊണ്ടുപോകലിന്‍റെ മുഖ്യസൂത്രധാരൻ മൻസൂര്‍ അലി ആയിരുന്നു. ഇയാള്‍ ചെന്നൈയിലേക്ക് ഒളിവിൽ പോയിരുന്നു. ഇയാളെയാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷാലുവിനെ ആക്രമിക്കാനുപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തിട്ടുണ്ട്. കേസിൽ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. കയ്യും കാലും കണ്ണും കെട്ടി മുറിയിലിട്ട് പൂട്ടിയിരുന്ന ഷാലുവിനെ കൊണ്ടോട്ടി പൊലീസെത്തിയാണ് മോചിപ്പിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് രക്ഷപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam