
എറണാകുളം: ചെങ്ങമനാട്ട് അസാധാരണ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത 15 വയസുകാരന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പഠനാവശ്യത്തിനായി കുട്ടി നിരന്തരം ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നങ്കിലും ഗെയിം ആപ്ലിക്കേഷനുകള്‍ കുട്ടിയില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു.
മരണകാരണമായതെന്ന് സംശയിക്കുന്ന ഗെയിം ഏതെന്ന് കണ്ടെത്താനായിട്ടില്ല. മൊബൈല്‍ ഫോണ്‍ നിരന്തരം മകന്‍ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും അതിലിങ്ങിനെയൊരു ചതി ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. മാതാപിതാക്കളുമായി നല്ല ബന്ധം. സ്കൂളിലെ മിടുക്കനായ വിദ്യാര്‍ഥി. മൊബൈല്‍ ഫോണിലെ ഗെയിം കളി സ്വന്തം ജീവനെടുക്കാനും പാകത്തിലുളള മാനസിക മാറ്റം കുട്ടിയില്‍ ഉണ്ടാക്കിയ കാര്യം ആരും തിരിച്ചറിഞ്ഞിരുന്നില്ല.
അമ്മയുടെ ഫോണ്‍ ഉപയോഗിച്ചായിരുന്നു കുട്ടി ഗെയിം കളിച്ചിരുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഈ ഫോണില്‍ നിന്ന് ഫ്രീ ഫയര്‍ ,ഹൊറര്‍ ഫീല്‍ഡ് എന്നീ ഗെയിമിംഗ് ആപ്പുകളാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യയിലേക്ക് നയിച്ച ടാസ്ക് ഉളള ഗെയിം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഈ ആപ്പ് കുട്ടി ഫോണില്‍ ഹൈഡ് ചെയ്തിരുന്നോ കാര്യം ഫൊറന്‍സിക് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്ന് പൊലീസ് പറയുന്നു.
ചെങ്ങമനാട് സ്വദേശിയായ പത്താം ക്ലാസുകാരന്‍ വെളളിയാഴ്ച വൈകിട്ടാണ് വീട്ടില്‍ തൂങ്ങിമരിച്ചത്. മഴക്കോട്ട് കൊണ്ട് ദേഹമാകെ മൂടി വായില്‍ സെല്ലോ ടേപ്പൊട്ടിച്ച് കൈയും കാലും കെട്ടിയ നിലയില്‍ മൃതദേഹം കാണപ്പെട്ടതോടെയാണ് ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്കിന്‍റെ ഭാഗമായുളള ആത്മഹത്യയാണോ എന്ന സംശയം ശക്തമായത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam