കരുനാഗപ്പള്ളിയിൽ ഭിക്ഷക്കാരൻറെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
കൊല്ലം: കരുനാഗപ്പള്ളിയിൽ ഭിക്ഷക്കാരൻറെ പണം മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ചവറ സ്വദേശി മണിലാലിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളിയിൽ ഭിക്ഷാടനം നടത്തിവന്ന സുകുമാരൻ നായർ എന്നയാളുടെ പണം ഒരു മാസം മുൻപാണ് നഷ്ടപ്പെട്ടത്.
രാത്രിയിൽ പ്രദേശത്തുള്ള ഒരു ക്ഷേത്രത്തിൻറെ മണ്ഡപത്തിലാണ് ഇയാൾ ഉറങ്ങിയിരുന്നത്. ക്ഷേത്രത്തിന് സമീപമുള്ള ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇദ്ദേഹവുമായി പരിചയത്തിലായി. സുകുമാരൻ നായർ ഭാണ്ടത്തിലാണ് പണം സൂക്ഷിച്ചതെന്ന് മനസിലാക്കിയ പ്രതി മോഷണം നടത്തുകയായിരുന്നു.
പണം നഷ്ടപ്പെട്ടതറിഞ്ഞ് ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ സുകുമാരൻ നായരെ പോലിസ് സ്റ്റേഷനിലെത്തിച്ചു പരാതി നൽകി. ഒരു മാസക്കാലത്തെ അന്വേഷണത്തിനൊടുവിലാണ് മണി ലാലാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടേകാൽ ലക്ഷം രൂപ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അതേസമയം, പെരിന്തല്‍മണ്ണ ഏലംകുളം മുതുകുര്‍ശ്ശി എളാട്ട് ഭാഗത്ത് വീട് കുത്തിത്തുറന്ന് മോഷണം. കുന്നത്ത് പറമ്പന്‍ വാസുദേവന്റെ വീട്ടിലാണ് മോഷണം നടന്നത്. മുറിക്കത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പരാതിപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ വാസുദേവനും കുടുംബവും എറണാകുളത്തേക്ക് പോയതായിരുന്നു. രാത്രി 11.30ഓടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വാതില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി. മലപ്പുറത്ത് നിന്നെത്തിയ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം