
കൊല്ലം: ബൈപ്പാസിൽ രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. പ്രശസ്ത ഹോമിയോ ഡോക്ടര്‍ മിനി ഉണ്ണികൃഷ്ണനും കുടുബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് സ് കേരളയുടെ അവാര്‍ഡ് വാങ്ങി മടങ്ങുന്പോഴായിരുന്നു അപകടം. വാഹനാപകടത്തിൽ ഡോ. മിനിയും കാർ ഡ്രൈവറും മരിച്ചു.
ഇന്നലെ അര്‍ധരാത്രിയിൽ മങ്ങാട് പാലത്തിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചു അപകടമുണ്ടായത്. മികച്ച ഡോക്ടര്‍ക്കുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്നും മടങ്ങിയ ഡോ മിനിയും കുടുബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർ ദിശയിൽ നിന്നും അമിത വേഗത്തിലെത്തിയ മറ്റൊരു കാർ ഇടിച്ചു കയറകുകയായിരുന്നു. കായംകുളം കണ്ടല്ലൂര്‍ സ്വദേശിയാണ് മരിച്ച മിനി ഉണ്ണികൃഷ്ണൻ. ഹോമിയോപതിയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളിലൂടെ പ്രശസ്തയായ ആളാണ്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മിനിയുടെ ഡ്രൈവറായ സുനിലും അപകടത്തിൽ മരിച്ചു. മരുമകൾ രേഷ്മ, ചെറുമകൾ സൻസ്കൃതി എന്നിവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചെറുമകളുടെ പരിക്ക് ഗുരുതരമാണ്.
മങ്ങാട് ഉണ്ടായ ബൈക്ക് അപകടത്തിൽ കൊല്ലം ജില്ലാ കളക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്സ് പേഴ്സൺ രഞ്ജിത്താണ് മരിച്ചത്. ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി നിർമ്മാണത്തിലിരുന്ന ഓടയിൽ തട്ടി ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam