
പരവൂർ: കൊല്ലത്ത് വിമുക്ത ഭടനും റിട്ട. സർവ്വകലാശാല ജീവനക്കാരനുമായ വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സീരിയൽ നടിക്കെതിരെ പൊലീസ് വിശദമായ അന്വേഷണം നടത്തും. സീരിയൽ നടിയായ നിത്യ ശശിയും കൂട്ടപ്രതിയായ ബിനുവും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്. പത്തനംതിട്ട മലയാലപ്പുഴ അമൃതയിൽ നിത്യ ശശിയെന്ന 41 കാരി ആറു മാസം മുമ്പാണ് സീരിയൽ രംഗത്തേക്ക് വരുന്നത്. സ്വകാര്യ ചാനലിലെ കുടുംബ കഥ പറയുന്ന സീരിയലിലാണ് നിത്യ അഭിനയിക്കുന്നത്.
അഭിഭാഷക കൂടിയായ നിത്യ ശശരി നേരത്തേ സർക്കാർ സ്ഥാപനമായ കാപ്പെക്സിൽ ലീഗൽ അസിസ്റ്റന്റായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹണിട്രാപ്പ് കേസിൽ നിത്യക്കൊപ്പം പിടിയിലായ പരവൂർ കലയ്ക്കോട് ശിവ നന്ദനത്തിൽ ബിനു (48)വും നിത്യയും തമ്മിൽ ചങ്ങാത്തതിലാകുന്നത് മീൻ വാങ്ങിയുള്ള അടുപ്പത്തിലാണ്. ജില്ലാ അതിർത്തിയിൽ ഊന്നിൻമൂട്ടിൽ ഫിഷ് സ്റ്റാൾ നടത്തുന്ന ബിനു നിത്യയുടെ വീട്ടിൽ മത്സ്യവുമായി എത്തിയിരുന്നു. ഈ പരിചയമാണ് ഹണിട്രാപ്പിൽ എത്തുന്നതെന്നു പൊലീസ് പറഞ്ഞു.
നേരത്തെ തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് വയോധികനെ നടിയും സുഹൃത്തും കെണിയിൽ കുരുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഭാര്യ മരിച്ച പരവൂർ സ്വദേശിയായ എഴുപത്തിനാലുകരൻ തിരുവനന്തപുരം പട്ടത്താണ് താമസിക്കുന്നത്. പരവൂർ കലയ്ക്കോട്ട് വീടുണ്ടെങ്കിലും വല്ലപ്പോഴുമാണ് ഇവിടെ എത്തുന്നത്. ഈ വീട് വാടകയ്ക്ക് കൊടുക്കുമെന്നറിഞ്ഞാണ് നടി വയോധികനെ ബന്ധപ്പെടുന്നതും പിന്നീട് ഹണിട്രാപ്പിൽപ്പെടുത്തുന്നതും.
മെയ് 24ന് വയോധികന്റെ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് ചോദിച്ചാണ് നിത്യ ഫോണിലൂടെ ബന്ധം സ്ഥാപിക്കുന്നത്. തുടരെയുള്ള ഫോൺ വിളിയിലൂടെ നിത്യ പതിയെ വയോധികനെ സൗഹൃദത്തിലാക്കി. ഒടുവിൽ വയോധികൻ നിത്യയുടെ ക്ഷണം അനുസരിച്ച് കലയ്ക്കോട്ടെ വീട്ടിലെത്തി. വീട്ടിലെത്തിയ വയോധികനെ വിവസ്ത്രനാക്കിയ നിത്യ തനിക്കൊപ്പം നഗ്ന ചിത്രങ്ങൾ എടുത്തു. ഇതിനിടെ മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം നിത്യയുടെ ആണ്‍സുഹൃത്തായ ബിനുവും വീട്ടിലെത്തി. തുടർന്ന് വയോധികന്റെ ബന്ധു കൂടിയായ ബിനുവും നിത്യയും ഇയാളെ ഭീഷണിപ്പെടുത്തി ചിത്രങ്ങളെടുത്തു.
ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും 25 ലക്ഷം രൂപ വേണമെന്നും ഇരുവരും വയോധികനെ ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണിയ്ക്ക് പിന്നാലെ വയോധികൻ 11 ലക്ഷം രൂപ പ്രതികള്‍ക്ക് നൽകി. എന്നാല്‍ 11 ലക്ഷം രൂപ ലഭിച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഇരുവരും ബ്ലാക്ക്മെയിൽ തുടന്നതോടെയാണ് ഈ മാസം 18ന് വയോധികൻ പരവൂർ പൊലീസിൽ പരാതി നൽകിയത്. പണത്തോടുള്ള ആർത്തിയാണ് പ്രതികളെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്.
Read More : ജോലി വാഗ്ദാനം, വീട്ടമ്മയെ ഓട്ടോയിൽ കയറ്റി ബന്ധുവീട്ടിലെത്തിച്ച് പീഡനം, നഗ്നചിത്രം പ്രചരിപ്പിച്ചു, അറസ്റ്റ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam