
കൊല്ലം: കൊല്ലത്ത് വാടക വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.3 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കോവിൽ വട്ടം സ്വദേശി രാജേഷ് പിള്ളയെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കൊല്ലം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.പി ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് വാടക വീട്ടിൽ നിന്നും ഇയാൾ പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ കെ.ജി. രഘു, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിധിൻ , അനീഷ്, ജൂലിയൻ ക്രൂസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗ, നിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മറ്റൊരു കേസിൽ ആലപ്പുഴയിൽ 40 കിലോഗ്രാമോളം നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവിനെ എക്സൈസ് പിടികൂടി. അമ്പലപ്പുഴ സ്വദേശി ഷിബുവിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ എം.ആർ മനോജിന്‍റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്.
പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഇ.കെ.അനിൽ, ജി. ജയകുമാർ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് ഡി. മായാജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനിത.എം, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്തഫ. എച്ച്, അനിൽകുമാർ. റ്റി, ഷഫീക്ക്.കെ.എസ് എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസം മലപ്പുറത്തും എക്സൈസ് കഞ്ചാവ് പിടികൂടിയിരുന്നു. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് മലപ്പുറത്ത് നിന്നും 110 കിലോഗ്രാമോളം കഞ്ചാവ് പിടികൂടിയത്. പാലക്കാട് മേലാർകോട് സ്വദേശികളായ മനാഫ്, കുമാരൻ എന്നിവരെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. മലപ്പുറം കുളപ്പുറം എന്ന സ്ഥലത്ത് വച്ച് നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തികൊണ്ട് വന്ന കഞ്ചാവാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തിരൂരങ്ങാടി എക്‌സൈസ് സർക്കിൾ പാർട്ടിയും ചേർന്ന് പിടികൂടിയത്.