
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ അജയ്ക്ക് വേണ്ടിയുള്ള രക്ഷാദൗത്യം വൈകും. ആലപ്പുഴയിൽ നിന്നുള്ള വലിയ ജെസിബിയും ഇരുമ്പ് വടം ഉപയോഗിക്കാനുള്ള കണക്ടറും സ്ഥലത്ത് എത്താൻ അഞ്ച് മണി കഴിയും. എറണാകുളത്ത് നിന്നും കണക്ടറുമായി വന്ന വണ്ടി തകരാറിലായി. പകരം വാഹനം കോന്നിയിലേക്ക് തിരിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. അടിയിൽപ്പെട്ടുപോയ രണ്ടാമത്തെയാളെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്ന് രാവിലെ രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘം പരിശോധന നടത്തിയെങ്കിലും മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്യാബിന് മുകളില്‍ വലിയ പാറകൾ മൂടിയ നിലയിലാണ്. ഹിറ്റാച്ചിയുടെ ക്യാബിൻ മുഴുവനായും പാറ മൂടി കിടക്കുകയാണ്, മനുഷ്യശേഷി ഉപയോഗിച്ച് പാറക്കഷ്ണങ്ങൾ മാറ്റാൻ കഴിയില്ലെന്നും ക്രെയിൻ എത്തിക്കേണ്ടിവരുമെന്നും ഫയർഫോഴ്സ് ജില്ലാ മേധാവി പ്രതാപ് ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം തെരച്ചിൽ ഇഴയുന്നുവെന്ന് മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി പ്രതികരിച്ചു. തെരച്ചിൽ നിർത്തിവെച്ചിട്ട് അഞ്ച് മണിക്കൂറായി. ക്വാറി അപകടത്തിൽ ബിഹാർ സ്വദേശിക്കായുള്ള തിരച്ചിൽ നിർത്തിവെച്ചിട്ട് അഞ്ച് മണിക്കൂർ പിന്നിട്ടു. ഇതര സംസ്ഥാന തൊഴിലാളികളും മനുഷ്യരാണ്. ഒരു മലയാളിയെങ്കിൽ ഇങ്ങനെ പെരുമാറുമോയെന്നും ഉദ്യോഗസ്ഥർ വെറുതെ ഇരിക്കുകയാണെന്നും മുൻ എംഎൽഎ. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം പരാജയമാണ്. 24 മണിക്കൂറായി ഒരാൾ കുടുങ്ങിക്കിടന്നിട്ടും രക്ഷപ്പെടുത്താൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam