
തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ പതിവുപോലെ കോവളം തീരം ഒരുങ്ങി. ഇന്ന് രാവിലെ 10 മണി മുതൽ ബീച്ച് റോഡിലും ഇടറോഡുകളിലും വാഹന പരിശോധനയുണ്ടാകും. ഇന്ന് അർദ്ധരാത്രിക്ക് ശേഷം ബീച്ചിൽ ആരെയും പ്രവേശിപ്പിക്കില്ല.12 മണിയോടെ ബീച്ചിലുള്ളവരെ ഒഴിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
തീരത്ത് എത്തുന്ന സഞ്ചാരികളെ ആകർഷിക്കാൻ ഡിജെ പാർട്ടികളും നൃത്ത സംഗീത വിരുന്നുകളും കലാപരിപാടികളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ കോവളം തീരത്തെ ഹോട്ടലുകളിലെ മുറികൾ എല്ലാം മുൻകൂർ ബുക്കിംഗ് പൂര്‍ത്തിയായി. ഇന്ന് വൈകിട്ട് 4ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങൾ ഉൾപ്പെടുത്തി ഘോഷയാത്ര നടക്കും. ഇൻഫർമേഷൻ ഓഫീസ് പരിസരത്തു നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ലൈറ്റ് ഹൗസ് ബീച്ച് വരെയുണ്ടാകും.
ഇത്തവണ ഇടക്കല്ല് പാറക്കൂട്ടത്തിൽ വൈദ്യുത ദീപാലങ്കാരങ്ങളുണ്ടാകും. സുരക്ഷയ്ക്കായി 300ലേറെ പൊലീസുകാരെ ആണ് വിന്യസിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ബീച്ചിൽ കൂടുതൽ സിസിടിവി ക്യാമറകൾ സജ്ജമാക്കി. സുരക്ഷാ ടവറുകൾ, പൊലീസ് കൺട്രോൾ റൂം എന്നിവയും തയ്യാറാണ്. ഫയർഫോഴ്സ്, ആരോഗ്യ വിഭാഗം, ലൈഫ് ഗാർഡുകൾ എന്നിവരുടെ സേവനവുമുണ്ടാവും.
കോവളത്ത് എത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗിന് അവാട് തുറ, കരിങ്കാളി ക്ഷേത്രം റോഡ് എന്നിവിടങ്ങളിലും ബൈപാസ് റോഡിന്റെ വശങ്ങളിലും സൗകര്യമുണ്ടാകും. ബൈപ്പാസ് റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിലെത്തുന്ന യാത്രികരെ കോവളം ഭാഗത്തേക്ക് എത്തിക്കുന്നതിന് കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ സർവീസ് നടത്തും എന്ന് അധികൃതർ അറിയിച്ചു.
പുതുവത്സരാഘോഷം: മാർഗനിർദേശങ്ങളുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ
പുതുവര്‍ഷം ആഘോഷിച്ചോളൂ, എന്നാല്‍ നിയന്ത്രണം വേണമെന്നാണ് എക്സൈസിന്‍റെയും പൊലീസിന്‍റെയും മുന്നറിയിപ്പ്. ഡിജെ പാർട്ടികള്‍ക്ക് മുൻകൂട്ടി അനുമതി വാങ്ങണം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് എക്സൈസ് ഇന്റെലിജൻസ് മുന്നറിയിപ്പ് നൽകി.
രാത്രി 12 മണിയോടെ ആഘോഷ പരിപാടികൾ അവസാനിപ്പിക്കാനാണ് നിർദേശം. മാനവീയം വീഥിയിൽ പ്രത്യേക സുരക്ഷയൊരുക്കാനാണ് പൊലീസ് നീക്കം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ ശക്തമായ സുരക്ഷ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കുന്നത്. ആഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam