
ഇടുക്കി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് ഇടുക്കിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നാറില്‍ കൊറോണ ബാധിതന്‍ താമസിച്ച ടി കൗണ്ടി റിസോര്‍ട്ടിലെ ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളുമടക്കം നൂറ്റി പത്തൊമ്പത് പേര്‍ നിരീക്ഷണത്തിലാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം തന്നെ അടച്ചിട്ടു. നിരീക്ഷണത്തിലുള്ള സഞ്ചാരികള്‍ പുറത്തിറങ്ങിയാല്‍ നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിദേശ വിനോദ സഞ്ചാരികള്‍ക്ക് പൂര്‍ണ്ണമായി വിലക്കേര്‍പ്പെടുത്തി. പൂർണമായും നിശ്ചലമായ അവസ്ഥയിലാണ് മൂന്നാർ ഇപ്പോൾ. എമര്‍ജെന്‍സി കൊറോണ ഹെല്‍പ് സെന്ററും പ്രദേശത്ത് ആരംഭിച്ചു. അടിമാലി, ആനച്ചാല്‍, മൂന്നാര്‍ എന്നിവടങ്ങളില്‍ ചെക്കിംഗ് സ്ന്ററുകള്‍ തുറക്കും. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കിയതായി ദേവികുളം സബ് കളക്ടര്‍ പ്രേംകൃഷ്ണൻ പറഞ്ഞു.
നിലവില്‍ ടി കൗണ്ടിയിലെ ജീവനക്കാര്‍ക്കൊപ്പം മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദേശ സഞ്ചാരികള്‍ പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. ഇത് ഉറപ്പ് വരുത്താന്‍ റിസോര്‍ട്ടുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പുറത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി. എന്നാല്‍ മറ്റ് ആശങ്കകള്‍ക്ക് ഇടയില്ലെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കൊറോണയെ മറികടക്കാന്‍ ഇടുക്കിയ്ക്ക് കഴിയുമെന്നും അധികൃതര്‍ പറയുന്നു. മന്ത്രി എം എം മണി, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, സബ് കളക്ടര്‍ പ്രേംകൃഷ്ണന്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam